Sports
സൂറിച്ച്: ഫിഫയും അംഗ അസോസിയേഷനുകളും തമ്മിലുള്ള ശീതയുദ്ധം തുടരുന്നു. പ്രസിഡന്റ് സ്ഥാനത്തുനിന്ന് ജിയാനി ഇന്‍ഫാന്റീനോയെ പുറത്താക്കാന്‍ ഗൂഢനീക്കം നടക്കുന്നതായി ഫിഫ ആരോപിച്ചതിനു പിന്നാലെ ശക്തമായ നീക്കവുമായി അംഗസംഘടനകള്‍ രംഗത്ത്.
അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഫിഫ പ്രസിഡന്റ് സ്ഥാനം നാലാം തവണയും മോഹിച്ചാണ് ഇന്‍ഫാന്റീനോയും അദ്ദേഹത്തിന്റെ ക്യാമ്പും. എന്നാല്‍, ലോകകപ്പ് അടക്കമുള്ള ടൂര്‍ണമെന്റുകളിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കാനുള്ള പദ്ധതി പരാജയപ്പെട്ടതോടെയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്ക് എതിരായ നീക്കം ശക്തമായത്. മാര്‍ച്ചിലെ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇന്‍ഫാന്റീനോയെ പുറത്താക്കാനുള്ള നീക്കമാണ് യൂറോപ്യന്‍ ഫുട്ബോള്‍ സംഘടനയായ യുവേഫയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്നതാണ് ശ്രദ്ധേയം.
തുറന്ന കത്ത്
യുവേഫ, കോണ്‍കാകാഫ്, എഎഫ്സി എന്നീ മൂന്ന് അസോസിയേഷനുകള്‍ ഫിഫയ്ക്കും പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയ്ക്കും തുറന്ന കത്ത് നല്കി എന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവവികാസം. പ്രസിഡന്റ് വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നും രാജിവയ്ക്കണമെന്നുമാണ് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
മൊറോക്കോയിലെ റബാത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഫിഫ എക്സിക്യൂട്ടീവിന്റെ അടിയന്തര യോഗം പരാമര്‍ശിച്ചാണ് മൂന്നു കോണ്‍ഫെഡറേഷനുകളും വിമര്‍ശനമുന്നയിച്ചത്. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളെയും ദേശീയ അസോസിയേഷനുകളെയും ഒഴിവാക്കി, ആഭ്യന്തര തലപ്പത്തുള്ള ഉദ്യോഗസ്ഥരെ മാത്രമാണ് ഫിഫ യോഗത്തിലേക്ക് ക്ഷണിച്ചതെന്നും ചൂണ്ടിക്കാണിച്ചു.
എഎഫ്സി, യുവേഫ, കോണ്‍കാകാഫ് അസോസിയേഷനുകള്‍ ഇന്‍ഫാന്റീനോയ്ക്ക് എതിരേ രംഗത്തുണ്ടെങ്കിലും ലാറ്റിനമേരിക്കന്‍, ആഫ്രിക്കന്‍ അസോസിയേഷനുകളും കോണ്‍കാകാഫിലെ ചില രാജ്യങ്ങളിലെ അസോസിയേഷനുകളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നു.
Sports
കോൽക്കത്ത: മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ഹാട്രിക്കിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിന് ഡ്യൂറൻഡ് കപ്പ് 2026 ഫുട്ബോളിൽ മിന്നും ജയം. സിഐഎസ്എഫ് പ്രൊട്ടക്റ്റേഴ്സ് ടീമിനെ മറുപടിയില്ലാത്ത ആറു ഗോളുകൾക്ക് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ് തകർത്തു.
മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെ സഹൽ അബ്ദുൾ സമദ് ഹാട്രിക്ക് സ്വന്തമാക്കി. മൻവീർ സിംഗ്, ജെയ്മി മക്ലാരൻ, തെക്ചാം അഭിഷേക് സിംഗ് എന്നിവരായിരുന്നു ടീമിന്റെ മറ്റു ഗോൾനേട്ടക്കാർ.
Sports
നയാഗ്ര (കാനഡ): ലോക ജൂണിയർ സ്ക്വാഷ് ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി അനഹത് സിംഗ്. കാനഡയിലെ നയാഗ്രയിൽ നടന്ന സിംഗിൾസ് ഫൈനലിൽ ഈജിപ്തിന്റെ റുഖയ്യ സലീമിനെ നേരിട്ടുള്ള ഗെയിമുകൾക്ക് (11-3, 11-7, 11-9) പരാജയപ്പെടുത്തിയാണ് ഈ ഡൽഹിക്കാരി സ്വർണ മെഡൽ സ്വന്തമാക്കിയത്.
ഈ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അനഹത് സ്വന്തം പേരിൽ കുറിച്ചു. 2010നു ശേഷം വനിതാ ലോക ജൂണിയർ കിരീടം നേടുന്ന ഈജിപ്തുകാരിയല്ലാത്ത ആദ്യ താരമെന്ന റിക്കാർഡും അനഹതിന്റെ പേരിലായി. ഇതോടെ ഈജിപ്തിന്റെ 15 വർഷത്തെ കിരീട കുതിപ്പിനാണ് ഇന്ത്യൻ താരം വിരാമമിട്ടത്. 2005ൽ ജോഷ്ന ചിന്നപ്പ ഫൈനലിൽ കടന്നതായിരുന്നു ലോക ജൂണിയർ സ്ക്വാഷിൽ ഇതിനുമുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
ഓസ്ട്രേലിയൻ താരം ലില്ലി വിൽസനെ തോൽപ്പിച്ചാണ് അനഹത് ജൈത്രയാത്ര ആരംഭിച്ചത്. ഹോങ്കോങ്ങിന്റെ പുയി യിൻ ക്ലോയി ലോ, മലേഷ്യയുടെ ഡോയ്സ് യേ സാംഗ് ലീ എന്നിവരെയും ക്വാർട്ടറിൽ ഈജിപ്തിന്റെ ഹബീബ റിസ്കിനെയും സെമിയിൽ ബാർബ് സമേഹിനെയും പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്. ഫൈനലിലും ഈജിപ്ഷ്യൻ താരത്തെ അനായാസം മറികടന്നാണ് താരം ചരിത്ര വിജയം നേടിയത്.
Sports
പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം വിജയം. ഹിമാചൽപ്രദേശിനെ 14 റൺസിന് പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ കുതിപ്പ് തുടർന്നത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ തിളങ്ങിയ ക്യാപ്റ്റൻ ആശ ശോഭനയാണ് വിജയശിൽപ്പി. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് താരം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം സ്വന്തമാക്കുന്നത്.
സ്കോർ: കേരളം - 137/7, ഹിമാചൽപ്രദേശ് - 123/10 .ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തുടക്കത്തിൽ തന്നെ ഓപ്പണർ ടി. ഷാനിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും, സി.എം.സി. നജ്ലയുടെയും (46 റൺസ്) കിരൺ നവ്ഗിരെയുടെയും (20 റൺസ്) ബാറ്റിംഗ് കേരളത്തിന് തുണയായി.
മധ്യനിരയിൽ ക്യാപ്റ്റൻ ആശ ശോഭന (19 റൺസ്), സജന സജീവൻ (17 റൺസ്) എന്നിവരും നിർണായക സംഭാവനകൾ നൽകി. ഹിമാചൽപ്രദേശിനായി ജ്യോതി ഥാക്കൂർ, നീന ചൗധരി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 123 റൺസിന് എല്ലാവരും പുറത്തായി.
ക്യാപ്റ്റൻ ശിവാനി സിങ് (23 റൺസ്), മോണിക്ക ദേവി (21 റൺസ്) എന്നിവർ മാത്രമാണ് ഹിമാചൽ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നാല് ഓവറിൽ വെറും 13 റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ആശ ശോഭനയാണ് ഹിമാചൽ ബാറ്റിംഗ് നിരയെ തകർത്തത്. നിയ നസ്നീൻ, സജന സജീവൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി കേരളത്തിന്റെ വിജയം ഉറപ്പാക്കി.
Sports
സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ കോടതിയിൽ കുറ്റം സമ്മതിച്ച് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ.
സിഡ്നിയിലെ പോലീസ് പരിശോധനയ്ക്കിടെയാണ് വാർണർ മദ്യപിച്ചതിന് പോലീസിന്റെ പിടിയിലാകുന്നത്. പരിശോധനയിൽ താരം മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.
വാർണർ തന്റെ തെറ്റ് അംഗീകരിച്ചതായും ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
നിലവിൽ സിഡ്നി തണ്ടർ ടീമിന്റെ ക്യാപ്റ്റനായ വാർണർക്കെതിരേയുള്ള ഈ കേസിൽ ഓഗസ്റ്റ് 18ന് കോടതി വിധി പ്രസ്താവിക്കും.
Sports
ചാംഗ്ഷൗവ്: ചൈന ഓപ്പണ്‍ 2026ൽ ഇന്ത്യയുടെ പി.വി. സിന്ധുവിന് ജയം. ചാങ്ഷൗവിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ തന്നെ സഹതാരം ഉന്നതി ഹൂഡയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-14, 9-21, 21, 10.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ആയുഷ് ഷെട്ടിക്ക് ജയം. എതിരാളി ഫർഹാനെ 21-17, 21-5, 17-21 സ്കോറിന് വീഴ്ത്തി. ലക്ഷ്യ സെന്‍ 22-20, 15-21, 21-14ന് ടനകയെ പരാജയപ്പെടുത്തി.
പുരുഷ ഡബിൾസിൽ അംസകരുണൻ- അർജുൻ സഖ്യം തോൽവി വഴങ്ങി.
Sports
സൂറിച്ച്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ ചാമ്പ്യന്മാരായ സ്പെയിന്, ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. അര്‍ജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് സ്പെയിന് ലോകചാമ്പ്യന്മാരായത്.
ലോകകപ്പ് ഫൈനലിനു മുമ്പ് അര്‍ജന്റീന ഒന്നാമതും സ്പെയിന് രണ്ടാമതുമായിരുന്നു. പുതിയ റാങ്കിംഗ് അനുസരിച്ച് സ്പെയിന് ഒന്നും അര്‍ജന്റീന രണ്ടുമായി. സ്പെയിനിന്റെ രണ്ടാം ലോക കിരീടമാണ്. 2010ലാണ് ആദ്യമായി ലോകകപ്പ് സ്വന്തമാക്കിയത്. നീണ്ട 16 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിന് ലോകകപ്പുയര്ത്തിയതെന്നതും ശ്രദ്ധേയം.
2026 ലോകകപ്പില്‍ മൂന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ഇംഗ്ലണ്ട്, ഫിഫ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്ത് തുടരും. ലോക റാങ്കിംഗില്‍ മൂന്നാം സ്ഥാനം ഫ്രാന്‍സിനാണ്.
2026 ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ 6-4നു ഫ്രാന്‍സിനെ കീഴടക്കിയാണ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്.
Sports
ഭൂഗോള കാല്‍പ്പന്ത് പോരാട്ടത്തിന്റെ ആവേശത്തിനും ആരവത്തിനും സ്പാനിഷ് വസന്തത്തോടെ പര്യവസാനം. ഇനിയൊരു ലോകകപ്പിനായി 2030 വരെ കാത്തിരിക്കണം എന്നതാണ് ആരാധകരെ സംബന്ധിച്ച് ഇപ്പോഴുള്ള വിഷമം. നീണ്ട നാലു വര്‍ഷങ്ങളുടെ കാത്തിരിപ്പ്..! അതെ, ഇപ്പോള്‍ മുതല്‍ ബ്രസീലിലെയും അര്ജന്റീനയിലെയുമെല്ലാം ആരാധകര്‍ 2030 ലോകകപ്പിനായുള്ള പണസമാഹരണം തുടങ്ങിക്കഴിഞ്ഞു; അവര്‍ അങ്ങനെയാണ്... 2026 സമ്മാനിച്ച ചില സുപ്രധാന മുഹൂര്‍ത്തങ്ങളിലൂടെ...
ഉദിച്ചുയര്‍ന്ന് വൊസീഞ്ഞ
ലോകകപ്പിലെ നവാഗതരായിരുന്നു കേപ് വെര്‍ദെ. അറ്റ്ലാന്റിക് സമുദത്തിലെ ദ്വീപസമൂഹമായ കേപ് വെര്‍ദെയുടെ ലോകകപ്പ് യോഗ്യത അദ്ഭുതപ്പെടുത്തുന്നതായിരുന്നു. കരുത്തരായ കാമറൂണിനെ അടക്കം കീഴടക്കിയാണ് അവര്‍ മുന്നേറിയത്. അതിനെ ശരിവയ്ക്കുന്ന പ്രകടനമാണ് അവര്‍ പുറത്തെടുത്തത്. ടീമിന്റെ ഗോള്‍വലയം കാത്ത വൊസീഞ്ഞയുടെ മാസ്മരിക പ്രകടനം ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഗ്രൂപ്പ്-എച്ചില് സ്പെയിനിനെതിരേ തകര്‍പ്പന്‍ ഏഴു സേവുകള്‍ നടത്തിയാണ് വൊസീഞ്ഞ ലോകശ്രദ്ധയാകര്‍ഷിച്ചത്. റൗണ്ട് ഓഫ് നോക്കൗട്ടില്‍ അര്‍ജന്റീനയ്ക്കെതിരേ 3-2ന് തോറ്റെങ്കിലും മെസിയെയും സംഘത്തെയും കേപ് വെര്‍ദെ വിറപ്പിച്ചു. മെസിയുടെ മൂന്ന് ഫ്രീകിക്ക് ഉള്‍പ്പെടെ ഏഴ് ഗോള്‍ ശ്രമങ്ങളാണ് വൊസീഞ്ഞ നിര്‍വീര്യമാക്കിയത്. നാലു കളികളിലായി 18 സേവ് ഈ ഗോള്‍കീപ്പര്‍ നടത്തി. 40-ാം വയസില്‍ ലോകകപ്പില്‍ അരങ്ങേറ്റം നടത്തിയ വൊസീഞ്ഞ തലയെടുപ്പോടെയാണ് കളിക്കളം വിട്ടത്. 25-ാം വയസില്‍ പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്തെത്തെത്തിയ വൊസീഞ്ഞ പോര്‍ച്ചുഗല്‍ രണ്ടാംഡിവിഷന്‍ ക്ലബ്ബായ ഷാവേസിന്റെ താരമാണ്.
വിവേചനം നേരിട്ട് ഇറാന്
ലോകകപ്പില്‍ കടുത്ത വിവേചനവും അടിച്ചമര്‍ത്തലും നേരിട്ട് ഇറാന് മടങ്ങി. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍നിന്ന് കടുത്ത വിവേചനമാണ് ലോകകപ്പില്‍ ഇറാന് നേരിട്ടത്. അമേരിക്ക മുഖ്യ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇറാന് കളിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. മത്സരങ്ങള്‍ മെക്സിക്കോയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫിഫ അനുവദിച്ചില്ല. ഒടുവില്‍ കളിക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച് കളിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍, ഇറാന് പരിശീലനവും താമസ സ്ഥലവും ഒരുക്കിയിരുന്നത് മെക്സിക്കോയിലായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളികളും അമേരിക്കയിലെ സ്റ്റേഡിയങ്ങളിലാണ് നടന്നത്. മത്സരശേഷം മതിയായ വിശ്രമത്തിന് പോലും സമയം ലഭിക്കാതെ കളിക്കാരും ഒഫീഷല്സും മെക്സിക്കോയിലെ ടിഹുവാനയിലേക്ക് വിമാനം കയറേണ്ടിവന്നു.
വിവാദക്കളികള്
അര്‍ജന്റീന- ഈജിപ്ത് പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റഫറിയുടെ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധങ്ങള്‍ ഇനിയും അടങ്ങിയില്ല. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് ജയിച്ച് അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടന്നെങ്കിലും ‘വാര്' തീരുമാനം ചര്‍ച്ചയായി. 79-ാം മിനിറ്റ് വരെ രണ്ടു ഗോളുകള്‍ക്ക് പിന്നിട്ടു നിന്നശേഷം അവിശ്വസനീയ തിരിച്ചുവരവ് നടത്തിയാണ് അര്‍ജന്റീന ജയം സ്വന്തമാക്കിയത്. ഈജിപ്തിനായി യാസെര്‍ ഇബ്രാഹിമും മൊസ്തഫ സീക്കോയുമാണ് സ്കോര്‍ ചെയ്തത്. എന്നാല്‍, സീക്കോ ആദ്യം നേടിയ ഗോള്‍ മത്സരം നിയന്ത്രിച്ച ഫ്രഞ്ച് റഫറി ഫ്രന്‍സ്വ ലെറ്റെക്സിയറെ ‘വാര്' പരിശോധനയില്‍ റദ്ദാക്കിയതും അര്‍ജന്റീനയുടെ വിജയഗോളും വിവാദമായി. ഗോളിനു മുമ്പ് മുഹമ്മദ് സലയെ ബോക്സില്‍വച്ച് അര്‍ജന്റീനയുടെ ജൂലിയന്‍ ആല്‍വരെസ് ഫൗള്‍ ചെയ്തതിന് റഫറി ‘വാര്' പരിശോധന അനുവദിച്ചില്ലെന്ന് ഈജിപ്ഷന്‍ ടീം ചൂണ്ടിക്കാട്ടി. ഇത് അനീതിയാണെന്നായിരുന്നു ഈജിപ്ത് പരിശീലകന് ഹൊസം ഹസന് പ്രതികരിച്ചത്.
റഫറിമാര്‍ മത്സരം നിയന്ത്രിക്കുന്നത് നീതിപൂര്‍വമല്ലെന്ന് പല കോണുകളില്‍നിന്ന് ആക്ഷേപമുയര്‍ന്ന ലോകകപ്പാണിത്.
ട്രംപിന്റെ ഇടപെടല്‍
ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായ യുഎസ് താരം ഫൊളാരിന്‍ ബലോഗന്റെ വിലക്ക് നീക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ ഇടപെടല്‍ വിവാദങ്ങളുയര്‍ത്തി. ഇക്കാര്യത്തില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ നടപ്പാക്കിയതാകട്ടെ, ട്രംപിന്റെ തീരുമാനങ്ങളും. ബോസ്നിയ ആന്‍ഡ് ഹെര്സെഗൊവിനയുമായുള്ള മത്സരത്തിലാണ് ബലോഗന് ചുവപ്പു കാര്‍ഡ് കിട്ടിയത്. ട്രംപിന്റെ ഇടപെടലില്‍ ചുവപ്പുകാര്‍ഡ് ഫിഫ റദ്ദാക്കി. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ നിഷ്പക്ഷത ലംഘിച്ചതായി ആരോപിച്ച് ഫിഫയ്ക്കും ഇന്ഫാന്റിനോയ്ക്കുമെതിരേ അന്വേഷണം ആവശ്യപ്പെട്ട് എഴുപതിലധികം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ രംഗത്തുവന്നു.
സംഘാടനം പിഴച്ചു
2026 ലോകകപ്പിന്റെ സംഘാടനം മോശമായിരുന്നെന്ന് ഉറുഗ്വെ പരിശീലകന് മാഴ്സെലോ ബിയേല്‍സ തുറന്നടിച്ചു. വിമാനത്താവളത്തില്‍ കളിക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും റഫറിമാരെയും പരിശീലകരെയും തടഞ്ഞുവച്ചു. അമേരിക്ക വീസ അനുവദിക്കാത്തതിനാല്‍ ആഫ്രിക്കന്‍ ഫുട്ബോളിലെ കഴിഞ്ഞവര്‍ഷത്തെ മികച്ച റഫറിയായി തെരഞ്ഞെടുക്കപ്പെട്ട സോമാലിയക്കാരന്‍ ഒമര്‍ അബ്ദുള്‍ കാദിര് അര്‍ടാനെ ഫിഫ റഫറിമാരുടെ പട്ടികയില്‍നിന്നൊഴിവാക്കി. അമേരിക്ക വീസ അനുവദിക്കാത്തതായിരുന്നു കാരണം. ഇറാഖ് താരം അയ്മെന്‍ ഹുസൈനെ ഏഴ്മണിക്കൂറാണ് വിമാനത്താവളത്തില്‍ ചോദ്യം ചെയ്തത്. സെനഗല്‍ ടീമിനും ഈ പ്രശ്നംം നേരിട്ടു.
ബൈ, ബൈ
ലോകകപ്പിന്റെ ആകര്‍ഷകമായ ബ്രസീല്‍ താരം നെയ്മര്‍, പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ബെല്‍ജിയത്തിന്റെ കെവിന് ഡിബ്രൂയിന് തുടങ്ങിയവരൊന്നും 2030 ലോകകപ്പിനുണ്ടായേക്കില്ല. കിലിയന്‍ എംബപ്പെയും എര്‍ലിംഗ് ഹാലണ്ടിനും ജൂഡ് ബെല്ലിങ്ഗമിനുമെല്ലാം ഇനിയും സമയമുണ്ട്. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനൊയും നെയ്മറും കണ്ണീരോടെ മടങ്ങി. ഫൈലിലെ തോല്‍വിയില്‍ മെസിയുടെ കണ്ണും നിറഞ്ഞു.
നോര്‍വെയെ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചാണ് എര്‍ലിംഗ് ഹാലണ്ട് കളം വിട്ടത്. കളിച്ച മത്സരത്തിലെല്ലാം മൈതാനം വിറപ്പിച്ച് നോര്‍വെ സൂപ്പര്‍ താരം ഹാലണ്ട് ഏവരുടെയും മനംകവര്‍ന്നു.
ക്ലൈമാക്സ് അടി
അര്‍ജന്റീന x സ്പെയിന് ഫൈനല്‍ അവസാനിച്ചത് കയ്യാങ്കളിയില്‍. ഫൈനല്‍ വിസിലിനു പിന്നാലെ നടന്ന കയ്യാങ്കളി ലോകപോരാട്ടത്തിന്റെ മാന്യതയ്ക്കു കളങ്കമായി. അര്‍ജന്റീനയുടെ നഹ്വേല്‍ മോളിന സ്പെയിനിന്റെ റോഡ്രിയുമായി ഉന്തുംതള്ളുമുണ്ടായി. സംഭവസ്ഥലത്തെത്തിയ അര്‍ജന്റീനയുടെ ലിയാന്‍ഡ്രൊ പരേഡസ് സ്പെയിനിന്റെ എറിക് ഗാര്‍സ്യയുടെ കഴുത്തില്‍ കൈവച്ചു, ഗാവിയെ ഇടിച്ചിട്ടു. റഫറിയും ടീം അംഗങ്ങളുമെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തില്‍ അര്‍ജന്റൈന്‍ ടീമിനെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Sports
കാല്‍പ്പന്ത് ലോകത്തിനു പുതിയ ചക്രവര്‍ത്തി; ലാ റോഹ എന്നറിയപ്പെടുന്ന സ്പെയിന്. വനിതകള്‍ക്കു പിന്നാലെ പുരുഷവിഭാഗത്തിലും സ്പെയിന് ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. ഇതോടെ കാല്‍പ്പന്തിലെ ഒരേയൊരു അഡ്രസായി സ്പെയിന്.
ഫിഫ 2026 പുരുഷ ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അര്‍ജന്റീനയെ നിഷ്പ്രഭമാക്കിയാണ് ലാമിന് യമാലിന്റെ സ്പെയിന് കപ്പുയര്‍ത്തിയത്. ക്യാപ്റ്റന്‍ റോഡ്രി മുന്നില്‍നിന്ന് നയിച്ചപ്പോള്‍ സ്പെയിന് 2010നുശേഷം വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയില്‍. പന്ത് പൂര്‍ണമായി സ്പെയിനിന്റെ നിയന്ത്രണത്തിലായതോടെ, മെസിക്കും സംഘത്തിനും മൈതാനത്ത് കാഴ്ചക്കാരാകേണ്ടിവന്ന അവസ്ഥ. മത്സരം അതോടെ സ്പെയിന് Vs എമിലിയാനൊ മാര്‍ട്ടിനെസ് (അര്‍ജന്റൈന്‍ ഗോളി) എന്നതിലേക്കു മാറിയെന്നതും ശ്രദ്ധേയം.
നിശ്ചിത സമയത്ത് ഗോള്‍ അകന്നുനിന്നു. എന്നാല്‍, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസ് (90+3-ാം മിനിറ്റ്) രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ചുവപ്പു കണ്ടതോടെ അര്‍ജന്റീന തളര്‍ന്നു. അധികസമയത്തിന്റെ ആദ്യപകുതിയില്‍ ഫെറാന്‍ ടോറസിന്റെ (106-ാം മിനിറ്റ്) ബുള്ളറ്റ് ഷോട്ട് അര്‍ജന്റൈന്‍ വലയില്‍. ആ ഒരൊറ്റ ഗോളില്‍ 1-0ന്റെ ജയവുമായി സ്പെയിന് ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2010ല്‍ ടിക്കി-ടാക്ക എന്ന വണ്‍ ടച്ച് പാസിംഗ് ഗെയിമിലൂടെ ലോകം കീഴടക്കി സ്പെയിന്, ടിക്കി-ടാക്കയുടെ നവ പതിപ്പിലൂടെ രണ്ടാമതും കാല്‍പ്പന്ത് ലോകത്തിന്റെ തലപ്പത്ത്; ലാ റോഹയുടെ ടിക്കി-ടാക്ക II...
ടിക്കി-ടാക്ക സൗന്ദര്യം
എതിരാളികള്‍ക്കു പന്ത് നല്‍കാതെ നിശബ്ദമാക്കുക എന്നതായിരുന്നു സ്പെയിനിന്റെ ഈ ലോകകപ്പിലെ പരസ്യമായ തന്ത്രം. സെമിയില്‍ ഫ്രാന്‍സിന്റെ പവര്‍ ഗെയിമിനെ കൃത്യമായി പൂട്ടിയാണ് സ്പെയിന് കിരീടപോരാട്ടത്തിന് എത്തിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ സ്പെയിന് പന്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. മാര്‍ക്ക് കുക്കറെയ്യ, റോഡ്രി, പെഡ്രൊ പൊറോ എന്നിവരിലൂടെ തുടങ്ങി ഫെറാന്‍ റൂയിസ്, ഡാനി ഓള്‍മോ, അലെക്സ് ബയെന, ലാമിന് യമാല്‍ എന്നിവരിലൂടെ മൈക്കല്‍ ഒയര്സബാലില് എത്തിനില്‍ക്കുന്നതായിരുന്നു സ്പാനിഷ് ടീമിന്റെ ആക്രമണം. അര്‍ജന്റൈന്‍ ഗോള്‍മുഖത്തിനു പുറത്ത് തമ്പടിച്ചുള്ള ഹൈപ്രസിംഗ് ലാ റോഹ തുടക്കം മുതല്‍ കാഴ്ചവച്ചു.
സ്പെയിനിന്റെ ആക്രമണം തടയുന്നതില്‍ 90 മിനിറ്റും അര്‍ജന്റീന വിജയിച്ചു. ഗോള്‍ വഴങ്ങാന്‍ അര്‍ജന്റീന കൂട്ടാക്കിയില്ല. അതിന്റെ പ്രധാന കാരണം ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസിന്റെ പ്രകടനമായിരുന്നു. നിശ്ചിത സമയവും ഇഞ്ചുറി ടൈമും പൂര്‍ത്തിയായപ്പോള്‍ സ്പെയിന് തൊടുത്തത് 15 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. അര്‍ജന്റീനയ്ക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല.
ചുവപ്പ് നിര്‍ണായകമായി
മത്സരം അധികസമയത്തേക്ക് നീണ്ടപ്പോള്‍ അര്‍ജന്റീനയുടെ അംഗബലം പത്തായി ചുരുങ്ങി. രണ്ടാം പകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ എന്‍സോ ഫെര്‍ണാണ്ടസ് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയതാണ് അര്‍ജന്റീനയ്ക്കു വിനയായത്. മധ്യനിരയില്‍ അതുവരെ പോരാടിയ എന്‍സോ പുറത്തുപോയതും സ്പെയിനിന്റെ ഫീല്‍ഡിലെ പത്ത് താരങ്ങള്‍ക്കെതിരേ ഒമ്പതായി ചുരുങ്ങിയതും അര്‍ജന്റീനയുടെ പ്രതീക്ഷ തകിടം മറിച്ചു.
മിന്നും ഗോള്‍
അംഗബലം കുറഞ്ഞതോടെ അര്‍ജന്റീനയുടെ കരുത്തും ചോര്‍ന്നു. അതുവരെ വിയര്‍പ്പൊഴുക്കിയ താരങ്ങളുടെ കാലുകള്‍ തളര്‍ച്ചയിലേക്ക്. ഈ ബലഹീനത 106-ാം മിനിറ്റില്‍ സ്പെയിന് മുതലാക്കി. പെഡ്രൊ പൊറോ ബോക്സിന്റെ വലത് കോണിനു പുറത്തുനിന്ന് പന്ത് ഉയര്‍ത്തി നല്‍കിയത് ഇടത് ഗോള്‍ പോസ്റ്റിന്റെ ക്ലോസ് റേഞ്ചിലേക്ക്. പൊറോയുടെ ഹൈ പാസ് നിക്കൊ വില്യംസ് ഹെഡ് ചെയ്തു നല്‍കിയത് ഫെറാന്‍ ടോറസിന്റെ പാകത്തിന്. ടോറസിന്റെ കരുത്തുറ്റ ഷോട്ട് അര്‍ജന്റൈന്‍ ഗോള്‍വലയുടെ മേല്‍ത്തട്ടില്‍. അതു മതിയായിരുന്നു സ്പെയിനിനു ട്രോഫിയില്‍ ചുംബിക്കാന്‍.
113-ാം മിനിറ്റില്‍ സ്പെയിന് വീണ്ടും അര്‍ജന്റൈന്‍ വല കുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നതോടെ റഫറി ഗോള്‍ നിഷേധിച്ചു. നിശ്ചിത സമയത്തും സമാനമായ രീതിയില്‍ സ്പെയിനിന്റെ ഗോള്‍ നിഷേധിക്കപ്പെട്ടിരുന്നു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനല്‍ അര്‍ജന്റീനയും സ്പെയിനും തമ്മിലായിരുന്നു എങ്കിലും കളത്തില്‍ അതല്ലായിരുന്നു സീന്‍. അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ എമിലിയാനൊ മാര്‍ട്ടിനെസും സ്പെയിനും തമ്മിലുള്ള പോരാട്ടമായിരുന്നു കണ്ടത്.
സ്പെയിനിന്റെ പൊസഷന്‍ ഗെയിമിനു മുന്നില്‍ ലയണല്‍ മെസിയുടെ അര്‍ജന്റീന കാഴ്ചക്കാര്‍ മാത്രമായി.
ഇഞ്ചുറി ടൈമുകളും 120 മിനിറ്റും ചേര്‍ത്ത് ആകെ 151 മിനിറ്റ് മത്സരം നടന്നു. അധികസമയത്തിന്റെ ഇരുപകുതിയിലുമായി (5+13) 18ഉം നിശ്ചിത സമയത്തിന്റെ രണ്ട് പകുതിയുമായി (4+9) 13 മിനിറ്റും നല്കിയ ഇഞ്ചുറി ടൈം അടക്കമാണിത്.
ഇത്രയും സമയത്തിനിടെ അര്‍ജന്റീനയുടെ നിയന്ത്രണത്തില്‍ പന്ത് ഉണ്ടായിരുന്നത് വെറും 32 ശതമാനം മാത്രം. സ്പെയിനാകട്ടെ 68 ശതമാനവും. മൂന്നു ഷോട്ട് മാത്രമാണ് അര്‍ജന്റീന പായിച്ചത്. അതില്‍ ഒരെണ്ണംപോലും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നില്ല.
മറുവശത്ത് 20 ഷോട്ട് സ്പെയിന് അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്കു പായിച്ചു. അതില്‍ 11 എണ്ണവും ഓണ്‍ ടാര്‍ഗറ്റ് ആയിരുന്നു. 11 സേവുകളാണ് എമിലിയാനൊ മാര്‍ട്ടിനെസ് നടത്തിയത്. ഇതോടെ ഫിഫ ലോകകപ്പ് ഫൈനലില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തുന്ന ഏറ്റവും കൂടുതല്‍ സേവ് എന്ന റിക്കാര്‍ഡും എമിലിയാനൊയ്ക്കു സ്വന്തം.
Sports
ന്യൂജഴ്സി: ഫിഫ 2026 ലോകകപ്പ് സ്വന്തമാക്കിയ സ്പാനിഷ് ടീമിനു സമ്മാനത്തുകയായി ലഭിച്ചത് 50 മില്യണ്‍ ഡോളര്‍, ഏകദേശം 483 കോടി രൂപ.
രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് 33 മില്യണ്‍ ഡോളര്‍ (ഏകദേശം 319 കോടി രൂപ) മൂന്നാം സ്ഥാനക്കാരായ ഫ്രാന്‍സിന് 29 മില്യണ്‍ ഡോളറും (280 കോടി രൂപ) നാലാം സ്ഥാനക്കാരായ ഇംഗ്ലണ്ടിന് 27 മില്യണ്‍ ഡോളര്‍ (261 കോടി രൂപ) എന്നിങ്ങനെയാണ് സമ്മാനത്തുക.
ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്ന ടീമുകള്‍ക്ക് 19 മില്യണ്‍ ഡോളര്‍ (184 കോടി രൂപ), പ്രീക്വാര്‍ട്ടറില്‍ 15 മില്യണ്‍ ഡോളര്‍ (145 കോടി രൂപ), റൗണ്ട് ഓഫ് 32ല്‍ 11 മില്യണ്‍ ഡോളര്‍ (107 കോടി രൂപ), ഗ്രൂപ്പ് ഘട്ടത്തില്‍ 10 മില്യണ്‍ ഡോളര്‍ (97 കോടി രൂപ) എന്നിങ്ങനെയും ലഭിക്കും.
Sports
ഫിഫ ലോകകപ്പ് നേടിയ സ്പാനിഷ് കൗമാരതാരം തന്റെ അനുജന് കെയ്നെ ചേര്‍ത്തുപിടിച്ചു നടക്കുന്ന ദൃശ്യം ആരാധകഹൃദയങ്ങള്‍ ഏറ്റെടുത്തു.
സ്പെയിനിന്റെ ജേഴ്സിയണിഞ്ഞ് മൂന്നു വയസുകാരനായ കെയ്ന്‍ മൈതാനത്തേക്ക് ഓടിയെത്തി. യമാല്‍ അവനെ എടുത്തു, കവിളില്‍ മുത്തം നല്കി.
സെക്യൂരിറ്റി ഉദ്യോഗസ്ഥന്റെ തൊപ്പി തലയില്‍ വച്ചുള്ള കെയ്ന്റെ നില്‍പ്പ് ഏവരിലും സന്തോഷവും നിറവും പടര്‍ത്തി.
മത്സരശേഷം മാധ്യമങ്ങളോട് വികാരാധീനനായി ലാമിന് യമാല്‍ പറഞ്ഞ വാക്കുകള്‍ കണ്ണു നിറയ്ക്കുന്നതാണ്: “അമ്മ സ്വപ്നം കണ്ടതുപോലെ ജീവിക്കുന്നത് കാണുന്നതും അനിയന് ഇത്രയധികം സന്തോഷിക്കുന്നതുമാണ് എന്നെ ഏറ്റവും കൂടുതല്‍ സംതൃപ്തമാക്കുന്നത്.’’- യമാല്‍ പറഞ്ഞു.
പെലെയ്ക്ക് ഒപ്പം
ഫിഫ ലോകകപ്പ് ട്രോഫി കൗമാരത്തില്‍ സ്വന്തമാക്കുന്നവരുടെ പട്ടികയിലേക്ക് 19കാരനായ യമാലും. ബ്രസീല്‍ ഇതിഹാസം പെലെ (1958), ഇറ്റലിയുടെ ജ്യൂസെപ്പെ ബെര്‍ഗോമി (1982), ഫ്രാന്‍സിന്റെ കിലിയന്‍ എംബപ്പെ (2018) എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. യമാലിനൊപ്പം സ്പെയിനിന്റെ 19കാരന് പൗ കുബാര്‍സിയും ഇത്തവണ ഈ പട്ടികയില്‍ ഇടംപിടിച്ചു.
Sports
ഒറ്റയ്ക്കു വഴിവെട്ടി എത്തിയവനാടാ... കൈ അഡ്രാ... എന്ന സിനിമാ സ്റ്റൈല്‍ ഡയലോഗ് സ്പാനിഷ് ടീമിനു മാത്രം അനുയോജ്യം. ഫിഫ 2026 ലോകകപ്പ് തുടങ്ങിയപ്പോള്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയും കിലിയന്‍ എംബപ്പെയുടെ ഫ്രാന്‍സും നെയ്മറിന്റെ ബ്രസീലും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും എല്ലാമായിരുന്നു ഫേവറിറ്റുകള്‍.
ഇതിനിടെ ലാമിന് യമാലിന്റെ സ്പെയിനിനെ പൂര്‍ണമായി പിന്തുണച്ച ആരാധകരുമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ കേപ് വെര്‍ദയോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതോടെ സ്പെയിനിന്റെ ഗ്രാഫ് താണു. എംബപ്പെയുടെ ഫ്രാന്‍സിനായിരുന്നു ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിച്ചത്.
എന്നാല്‍, സെമിയില്‍ എംബപ്പെയുടെയും ഫൈനലില്‍ മെസിയുടെയും ടീമുകളെ നിഷ്പ്രഭമാക്കി സ്പെയിന് കിരീടത്തില്‍. ഈ ലോകകപ്പിലെ ഗോള്‍വേട്ടക്കാരായ മെസിയും എംബപ്പെയും ഒരു ഗോള്‍ ഷോട്ട് ഉതിര്ക്കാന്പോലും സാധിക്കാതെ കാഴ്ചക്കാരായി.
റൗണ്ട് ഓഫ് 32ല്‍ ഓസ്ട്രിയ (3-0), പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗല്‍ (1-0), ക്വാര്‍ട്ടറില്‍ ബെല്‍ജിയം (2-1), സെമിയില്‍ ഫ്രാന്‍സ് (2-0) ഒടുവില്‍ ഫൈനലില്‍ അര്‍ജന്റീന (1-0). സ്പെയിനിനു മുന്നില്‍ വീണവരെല്ലാം ലോകോത്തരം. ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ, റൊമേലു ലുകാക്കു, കിലിയന്‍ എംബപ്പെ, ലയണല്‍ മെസി... യമാലിന്റെയും റോഡ്രിയുടെയുമെല്ലാം മുന്നില്‍ വീണവര്‍; ലാ റോഹയ്ക്ക് കൈ അഡ്രാ...
ഗോള്‍ഡന്‍ ബോയ്സ്
ഫിഫ 2026ലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം സ്പെയിനിന്റെ ക്യാപ്റ്റന്‍ റോഡ്രിക്ക്. ഫൈനലില്‍ മെസിയെയും സംഘത്തെയും പൂര്‍ണമായി പൂട്ടിയത് റോഡ്രിയുടെ അഴിഞ്ഞാട്ടമായിരുന്നു. ബോക്സ് ടു ബോക്സ് പ്ലെയറായി തുടക്കം മുതല്‍ കളിച്ചതിന്റെ അംഗീകാരമാണ് ഈ ഡിഫെന്‍സീവ് മിഡ്ഫീല്ഡറിനു ലഭിച്ച ഗോള്‍ഡന്‍ ബോള്‍. ലോകകപ്പില്‍ ആകെ 799 പാസ് റോഡ്രി നടത്തി. മറ്റെല്ലാ താരങ്ങളേക്കാളും മുന്നില്‍.
മികച്ച ഗോള്‍ കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്കാരം സ്പെയിനിന്റെ ഗോള്‍ കീപ്പര്‍ ഉനെയ് സിമോണിന്. ഈ ലോകകപ്പില്‍ ഒരു ഗോള്‍ മാത്രമേ സിമോണ്‍ വഴങ്ങിയുള്ളൂ. ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടറില്‍ ആയിരുന്നു അത്.
മികച്ച യുവതാരത്തിനുള്ള പുരസ്കാരം 19കാരനായ പൗ കുബാര്‍സിക്ക്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പാസ് നല്‍കിയതില്‍ രണ്ടാമനാണ് ഈ സെന്റര്‍ ബാക്ക് താരം (690). റോഡ്രി-കുബാര്‍സി-എയ്മറിക് ലാപോര്‍ട്ടെ (660 പാസ്) എന്നിവരിലൂടെ തുടങ്ങുന്ന ടിക്കി-ടാക്കയാണ് സ്പെയിനിനെ ലോകകിരീടത്തില്‍ എത്തിച്ചത്.
ഫ്രഞ്ച് സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബപ്പെയ്ക്കാണ് (10) കൂടുതല്‍ ഗോള്‍ നേടിയതിന്റെ ഗോള്‍ഡന്‍ ബൂട്ട്.
Sports
കൊച്ചി: ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ കിരീടമോഹവുമായെത്തിയ അര്‍ജന്റീനയെ തകര്‍ത്ത് സ്പെയിനിനുവേണ്ടി വിജയഗോള്‍ നേടിയ ഹീറോ ഫെറാന്‍ ടോറസ് കൊച്ചിയിൽ പന്തു തട്ടിയിട്ടുണ്ട്. 2017ല്‍ ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ സ്പാനിഷ് ടീമിലെ പ്രധാന താരമായിരുന്നു ഈ ചെറുപ്പക്കാരന്.ടോറസിന്റെ പ്രതിഭയുടെ ആദ്യ മിന്നലാട്ടങ്ങള്‍ കണ്ടത് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലും മുംബൈയിലെ പട്ടേല്‍ സ്റ്റേഡിയത്തിലുമായിരുന്നു. ഒക്ടോബര്‍ 22ന് കൊച്ചിയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്പെയിൻ 3-1ന് ഇറാനെതിരേ ജയിക്കുമ്പോള്‍ അവസാന ഗോള്‍ നേടിയത് ഫെറാന്‍ ടോറസ് ആയിരുന്നു. 67-ാം മിനിറ്റിലായിരുന്നു ആ ഗോള്‍.
മുംബൈയില്‍ നടന്ന സെമി ഫൈനലില്‍ മാലിക്കെതിരേ 71-ാം മിനിറ്റില്‍ മൂന്നാമത്തെ ഗോള്‍ നേടിയതും ഫെറാന്‍. 3-1ന് ആ മത്സരം സ്പെയിന് ജയിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ സ്പെയിന് രണ്ടു ഗോള്‍ നേടിയെങ്കിലും അതില്‍ ഫെറാന്റെ കൈയൊപ്പ് ഉണ്ടായിരുന്നില്ല. ഇന്നത്തെ ഇംഗ്ലീഷ് ടീമിലെ അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍ ഫില്‍ ഫോഡന്റെ കരുത്തിലാണ് അന്ന് രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ നേടി ഇംഗ്ലണ്ട് കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റിലുടനീളം രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായിരുന്നു ഫെറാന്റെ സമ്പാദ്യം.
2026 ലോകകപ്പിൽ സ്പെയിനിനായി പന്തു തട്ടിയ സെന്റര്‍ ബാക്ക് എറിക് ഗാര്‍സ്യയും അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിൽ എത്തിയ താരമാണ്. ടീമിലുണ്ടായിരുന്നു. അർജന്റീനയ്ക്ക് എതിരായ ഫൈനലിൽ ലാപ്പോര്ട്ടയെ പിന്‍വലിച്ച് 99-ാം മിനിറ്റിലാണ് ഗാര്‍സ്യയെ കളത്തിലിറക്കിയത്.
Sports
ഫിഫ ഫുട്ബോള്‍ 2026 സീസണില്‍ വന്‍ ആരാധക ശൃംഖലയുള്ള രണ്ട് താരങ്ങള്‍ നിശബ്ദമായി. രണ്ടു പേരും നായകന്മാരായി ടീമിനെ മുന്നില്‍ നിന്നു നയിച്ചവര്‍; അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ഫ്രഞ്ച് സൂപ്പര്‍ സ്റ്റാര്‍ കിലിയന്‍ എംബപ്പെയും... 10 ഗോളും നാല് അസിസ്റ്റുമായി ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയാണ് കിലിയന്‍ എംബപ്പെ മടങ്ങിയത്.
ഹാട്രിക്ക് അടക്കം എട്ട് ഗോളുമായി മെസിയാണ് ഗോള്‍വേട്ടയില്‍ രണ്ടാമന്. നാല് അസിസ്റ്റും ചേരുമ്പോള്‍ ഈ ലോകകപ്പില്‍ മെസിയുടെ ഗോള്‍ പങ്കാളിത്തം 12. ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുടിയ താരം (39), ലോകകപ്പ് ഫൈനലില്‍ ഇറങ്ങുന്ന ഏറ്റവും പ്രായമുള്ള ഫീല്‍ഡ് കളിക്കാരന് തുടങ്ങിയ റിക്കാര്ഡുകളുമായാണ് മെസിയുടെ മടക്കം. എന്നാല്‍, ഇരുവരും സ്പെയിനിന്റെ കൂട്ടായ തന്ത്രത്തിനു മുന്നില്‍ നിശബ്ദമായി.
ഇടംകാല് നിശബ്ദം
ഫൈനലില്‍ സ്പെയിനിനെ നേരിടാന്‍ അര്‍ജന്റീന ഇറങ്ങുമ്പോള്‍ പ്രതീക്ഷയുടെ ഭാരം ലയണല്‍ മെസി എന്ന നായകന്റെ ഇടംകാലിലായിരുന്നു. മെസി ടീമിന് തുടര്‍ച്ചയായ രണ്ടാം ലോകകിരീടം സമ്മാനിക്കുമെന്ന് ഏവരും കരുതി. എന്നാല്‍, സ്പെയിന് മെസിയെ പൂട്ടി. അസാധ്യമായത് സാധ്യമാക്കുന്ന മെസിയുടെ ഇടം കാലിലേക്ക് പന്ത് എത്തിക്കാതിരിക്കുന്നതില്‍ സ്പാനിഷ് പട വിജയിച്ചു. ഫൈനലില്‍ മെസിക്ക് സ്പാനിഷ് ഗോള്‍ പോസ്റ്റിലേക്ക് ഒരു േഷാട്ട് പോലും ഉതിര്‍ക്കാനായില്ല.
എംബപ്പെ ഞെട്ടി
ഫിഫ ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറര്‍ (22) എന്ന നേട്ടവുമായാണ് എംബപ്പെ മടങ്ങിയത്. ലയണല്‍ മെസിയുടെ (21) റിക്കാര്‍ഡ്, ലൂസേഴ്സ് ഫൈനലിലെ ഇരട്ടഗോളിലൂടെ എംബപ്പെ മറികടന്നു. എന്നാല്‍, സ്പെയിനിന് എതിരായ സെമി ഫൈനലില്‍ എംബപ്പെയുടെ കാലുകള്‍ നിശബ്ദമായി. സ്പെയിനോട് 2-0നു പരാജയപ്പെട്ട് ഫ്രാന്‍സ് പുറത്തായപ്പോള്‍ എംബപ്പെ തലകുനിച്ചു. ഒരു ഷോട്ട് പോലും ഉതിര്‍ക്കാന്‍ എംബപ്പെയ്ക്കും സാധിച്ചില്ല.
ബൈ മെസി
ഈ ലോകകപ്പിനിടെ 39 വയസ് പൂര്‍ത്തിയാക്കിയ ലയണല്‍ മെസി ഇനിയൊരു ലോകകപ്പ് വേദിയില്‍ എത്തുമോ..? വരില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍, 2030ലെ ലോകകപ്പിന്റെ സമയത്ത് മെസി 43ലെത്തും. 40-ാം വയസില്‍ ലോകകപ്പ് വേദിയില്‍ ആദ്യമായി എത്തി കോടിക്കണക്കിന് ആരാധകരെ സ്വന്തമാക്കി മടങ്ങിയ കേപ് വെര്‍ദെയുടെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞയെ മറക്കരുത്. അതുകൊണ്ട് 43-ാം വയസില്‍ മെസി വീണ്ടുമൊരു ലോകകപ്പ് കളിക്കാന്‍ എത്തിയാല്‍ അദ്ഭുതമില്ല... അതിനായാണ് മെസിയുടെയും അര്‍ജന്റീനയുടെയും ആരാധക കാത്തിരിപ്പ്...
Sports
മയാമി: ഫിഫ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഒരു എഡിഷനിൽ 10 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഫ്രഞ്ച് സൂപ്പർ സ്റ്റാർ കിലിയൻ എംബപ്പെ. കഴിഞ്ഞ 56 വർഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ.
2026 ഫിഫ ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലിൽ ഇംഗ്ലണ്ടിന് എതിരേ രണ്ടു തവണ വലകുലുക്കിയതോടെ എംബപ്പെയുടെ ഗോൾ നേട്ടം 10 ആയി. നാല് ഗോളിന് അസിസ്റ്റും നടത്തിയിട്ടുണ്ട്. ഇതോടെ 2026 ലോകകപ്പിൽ എംബപ്പെയുടെ ഗോൾ പങ്കാളിത്തം 14 ആയി.
ഇംഗ്ലണ്ടിന് എതിരായ ലൂസേഴ്സ് ഫൈനലിൽ ഫ്രാൻസ് 6-4നു പരാജയപ്പെട്ടു. ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടതുൽ ഗോൾ പിറന്ന മത്സരമാണിത്. 1954 ലോകകപ്പ് ക്വാർട്ടറിൽ (ഓസ്ട്രിയ 7-5 സ്വിറ്റ്സർലൻഡ്) 12 ഗോൾ പിറന്നതാണ് റിക്കാർഡ്.
ലോകകപ്പിൽ എംബപ്പെയുടെ ആകെ ഗോൾ നേട്ടം 22 ആയി. അർജന്റൈൻ താരം മെസിയെ (21) ഇതോടെ പിന്തള്ളി.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ അതിന്റെ ക്ലൈമാക്സിലേക്ക് എത്തിയപ്പോള്‍ ഗോള്‍ മഴ. ഫൈനലിനു മുമ്പായി നടന്ന മൂന്നാം സ്ഥാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് കരുത്തരായ ഫ്രാന്‍സിനെ ഗോളില്‍ മുക്കി. 10 ഗോള്‍ പിറന്ന റിക്കാര്‍ഡ് പോരാട്ടത്തില്‍ 6-4നായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. സെമിയില്‍ അര്‍ജന്റീനയോട് 2-1നു പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് ലൂസേഴ്സ് ഫൈനലിലേക്ക് എത്തിയത്. സ്പെയിനിനോടായിരുന്നു ഫ്രാന്‍സിന്റെ സെമി പരാജയം (2-0).ഇംഗ്ലീഷ് മുഖ്യപരിശീലകന്‍ തോമസ് ടൂഹെലും ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപും സെമിയില്‍ കളിച്ച സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഏഴ് മാറ്റങ്ങൾ വരുത്തി.
വണ്‍സൈഡ് പകുതി
64,478 കാണികള്‍ നിറഞ്ഞ, മയാമി ഗാര്ഡെന്സിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ ലൂസേഴ്സ് ഫൈനലിന്റെ ആദ്യപകുതി വണ്‍സൈഡ് മാച്ചായിരുന്നു. ആദ്യ പകുതിക്കു പിരിയുമ്പോള്‍ ഇംഗ്ലണ്ട് 4-0ന്റെ അദ്ഭുത ലീഡ് സ്വന്തമാക്കി.
മൂന്നാം മിനിറ്റില്‍ ഡെക്ലാന് റൈസ് ഇംഗ്ലണ്ടിന്റെ ഗോളടിക്കു തുടക്കമിട്ടു. പന്തുമായി ഫ്രഞ്ച് ഫൈനല്‍ തേര്‍ഡിലേക്കു കയറിയ റൈസ്, 25 വാര അകലെനിന്നു തൊടുത്ത ഷോട്ട് വളഞ്ഞ് ഫ്രഞ്ച് വലയുടെ വലത് താഴ്ത്തട്ടില്‍ വിശ്രമിച്ചു. 18-ാം മിനിറ്റില്‍ എസ്രി കോന്സയിലൂടെ ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി.
ഡെക്ലാന് റൈസ് എടുത്ത കോര്‍ണര്‍ കിക്കില്‍നിന്ന് മികച്ചൊരു ഹെഡറിലൂടെ ആയിരുന്നു കോന്‍സയുടെ ഗോള്‍. 28-ാം മിനിറ്റില്‍ എംബപ്പെ വലകുലുക്കി. എന്നാല്‍, ഓഫ് സൈഡ് ഫ്ളാഗ് ഉയര്‍ന്നു.
37-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്‍. മാര്‍ക്കസ് റാഷ്ഫോഡിന്റെ അസിസ്റ്റില്‍ ബുക്കായൊ സാക ഫ്രഞ്ച് വല കുലുക്കി. ഉജ്വലമായൊരു ക്ലിനിക്കല്‍ ഫിനിഷിംഗ് ആയിരുന്നു അത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിന്റെ ആദ്യമിനിറ്റില്‍ ബുക്കായൊ സാക (45+1-ാം മിനിറ്റ്) വീണ്ടും ഗോള്‍ നേടി.
എംബപ്പെ 2, സാക 3
ഉസ്മാന് ഡെംബെലെ, ബ്രാഡ്ലി ബെര്ക്കോള, ലൂകാസ് ഡിഗ്നെ, ഉപമെക്കാനോ എന്നിവരെ ഒന്നിച്ച് കളത്തിലിറക്കിയാണ് ഫ്രാന്‍സ് രണ്ടാം പകുതി തുടങ്ങിയത്. 48-ാം മിനിറ്റില്‍ മൈക്കല്‍ ഒലിസിന്റെ അസിസ്റ്റില്‍ കിലിയന്‍ എംബപ്പെ ഫ്രാന്‍സിനായി ഒരു ഗോള്‍ മടക്കി. 54-ാം മിനിറ്റില്‍ എംബപ്പെയുടെ അസിസ്റ്റില്‍ ബര്‍ക്കോളയും വല കുലുക്കി. 12 മിനിറ്റിന്റെ ഇടവേളയില്‍ എംബപ്പെയുടെ (66-ാം മിനിറ്റ്) ഗോള്‍. മൈക്കല്‍ ഒലിസിന്റെ അസിസ്റ്റിലായിരുന്നു എംബപ്പെ തന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.
86-ാം മിനിറ്റില്‍ ജെഡ് സ്പെന്‍സിനെ ബോക്സിനുള്ളില്‍ വീഴ്ത്തിയതിനു ഫ്രാന്‍സിന് എതിരേ റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുക്കാനെത്തിയത് ഹാട്രിക്കിന്റെ വക്കിലുള്ള സാക. പന്ത് കൃത്യമായി വലയിലാക്കി സാക്ക ഹാട്രിക് സ്വന്തമാക്കി. ഇംഗ്ലണ്ട് 5-4നു മുന്നില്‍.
സ്റ്റോപ്പേജ് ഡ്രാമ
90 മിനിറ്റിനുശേഷം മിനിമം ഏഴ് മിനിറ്റ് സ്റ്റോപ്പേജ് ടൈം അനുവദിച്ചുള്ള റഫറിയുടെ സൈന്‍ ബോര്‍ഡ്. സ്റ്റോപ്പേജ് ടൈമിന്റെ ആറാം മിനിറ്റില്‍ ഉപമെക്കാനോ നല്കിയ പാസുമായി ഇംഗ്ലീഷ് ബോക്സില്‍ കയറിയ ഉസ്മാന് ഡെംബെലെയുടെ ഉജ്വല കര്‍വിംഗ് ഫിനിഷ്. സ്കോര്‍ 4-5. ജൂഡ് ബെല്ലിങ്ഗമിലൂടെ (90+8) ഇംഗ്ലണ്ട് ലീഡ് ഉയര്‍ത്തി ജയമാഘോഷിച്ചു. ബോക്സിനുള്ളിലേക്കു പന്തുമായി മുന്നേറിയ ബെല്ലിങ്ഗം, ഇംഗ്ലീഷ് ഡിഫെന്‍ഡര്‍മാരെ കബളിപ്പിച്ച് ഗോള്‍ വലയ്ക്കു സമാന്തരമായി പന്തുമായി സോളോ റണ്‍ ചെയ്തശേഷമായിരുന്നു ഫിനിഷ് ചെയ്തത്.
ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഹാട്രിക്ക് നേടുന്ന നാലാമത് ഇംഗ്ലീഷ് താരമെന്ന നേട്ടം ബുക്കായൊ സാകയ്ക്ക്. ജെഫ് ഹസ്റ്റ് (1966ല്‍ ജര്‍മനിക്ക് എതിരേ), ഗാരി ലിനേക്കര്‍ (1986ല്‍ പോളണ്ടിന് എതിരേ), ഹാരി കെയ്ന്‍ (2018ല്‍ പാനമയ്ക്ക് എതിരേ) എന്നിവരായിരുന്നു ഇതിനു മുമ്പ് ഹാട്രിക് നേടിയ ഇംഗ്ലീഷ് താരങ്ങള്‍.
Sports
ഫ്രഞ്ച് താരം മൈക്കല്‍ ഒലിസ് 2026 ലോകകപ്പില്‍ നടത്തിയ അസിസ്റ്റുകളുടെ എണ്ണം ഏഴ്.
കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഒരു ലോകകപ്പ് എഡിഷനില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നടത്തുന്ന റിക്കാര്‍ഡും ഇതോടെ ഒലിസ് സ്വന്തമാക്കി. 1970 ലോകകപ്പില്‍ ആറ് അസിസ്റ്റ് നടത്തിയ ബ്രസീല്‍ ഇതിഹാസത്തിന്റെ റിക്കാര്‍ഡാണ് ഒലിസ് മറികടന്നത്.
ഒലിസ് നടത്തിയ ഏഴ് അസിസ്റ്റില്‍ അഞ്ചും കിലിയന്‍ എംബപ്പെയ്ക്കു വേണ്ടി ആയിരുന്നു എന്നതും ശ്രദ്ധേയം. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലോകകപ്പ് എഡിഷനില്‍ ഒരു താരം മറ്റൊരു താരത്തിനു നടത്തുന്ന ഏറ്റവും കൂടുതല്‍ അസിസ്റ്റാണിത്.
Sports
കിലിയന്‍ എംബപ്പെ ഫിഫ 2026 ലോകകപ്പ് പോരാട്ടം അവസാനിപ്പിച്ചു മടങ്ങി. ഫ്രാന്‍സിനെ ഫൈനലില്‍ എത്തിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് മടക്കം. സെമി ഫൈനല്‍വരെ പായുംകുതിരയായ ഫ്രാന്‍സ്, സ്പെയിനിനു മുന്നില്‍ 2-0നു പരാജയപ്പെട്ടു.
അതിനുശേഷം ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ഇറങ്ങിയെങ്കിലും അതിലും പരാജയപ്പെട്ടു. എന്നാല്‍, ലൂസേഴ്സ് ഫൈനലില്‍ രണ്ട് ഗോള്‍ നേടുകയും ഒരു അസിസ്റ്റ് നടത്തുകയും ചെയ്തു.
27കാരനായ എംബപ്പെയ്ക്ക് ഫിഫ ലോകകപ്പില്‍ ആകെ ഗോള്‍ എണ്ണം 22 ആയി. അര്‍ജന്റീന x സ്പെയിന് ഫൈനല്‍ കിക്കോഫിനു മുമ്പുള്ള കണക്കാണിത്. 21 ഗോള്‍ നേടിയ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി, ഫൈനലില്‍ സ്പെയിനിന് എതിരേ ഗോള്‍ നേടിയില്ലെങ്കില്‍ എംബപ്പെ റിക്കാര്‍ഡില്‍ തുടരും.
2026 ലോകകപ്പില്‍ മാത്രം 10 ഗോളാണ് എംബപ്പെ സ്വന്തമാക്കിയതെന്നതും ശ്രദ്ധേയം. മാത്രമല്ല, 23-ാം ലോകകപ്പ് എഡിഷനില്‍ നാല് ഗോളിന് അസിസ്റ്റും നടത്തി. ഈ ലോകകപ്പില്‍ എംബപ്പെയുടെ ഗോള്‍ പങ്കാളിത്തം 14 ആണെന്നതും ഹൈലൈറ്റ്.
കഴിഞ്ഞ ആറ് ലോകകപ്പില്‍ ഇത്രയും ഗോള്‍ പങ്കാളിത്തം ഒരു എഡിഷനില്‍ സ്വന്തമാക്കുന്ന ആദ്യ താരമാണ് എംബപ്പെ. ഫിഫ ലോകകപ്പ് സെമിയില്‍ ഇതുവരെ എംബപ്പെയ്ക്കു ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ലെന്നതും വസ്തുത. എംബപ്പെ ഇതിനോടകം മൂന്നു ലോകകപ്പ് സെമിയില്‍ കളിച്ചു (2018, 2022, 2026). ഈ മൂന്നു സെമിയിലും എംബപ്പെയ്ക്കു ഗോളില്ല.
ഫിഫ 2030 ലോകകപ്പില്‍ ഫ്രാന്‍സിന് ഒപ്പം ലോകകപ്പ് വേദിയില്‍ എംബപ്പെ എത്തുമെന്നാണ് കരുതപ്പെടുന്നത്. 2018 മുതല്‍ ലോകകപ്പില്‍ തുടരുന്ന ഫോം നിലനിര്‍ത്തിയാല്‍ 2030 ലോകകപ്പില്‍ എംബപ്പെയ്ക്ക് 25 ഗോള്‍ എന്ന നാഴികക്കല്ല് പിന്നിടാം.
Sports
മയാമി: ഫ്രഞ്ച് പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് ദിദിയെ ദേഷാംപ് പടിയിറങ്ങി. ഫിഫ 2026 ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരായതായിരുന്നു ഫ്രഞ്ച് മുഖ്യപരിശീലകന്‍ എന്ന നിലയില്‍ ദേഷാംപിന്റെ അവസാന മത്സരം.
ഫിഫ ലോകകപ്പില്‍ മാത്രം ഫ്രാന്‍സിനെ 27 മത്സരങ്ങളില്‍ പരിശീലിപ്പിച്ചു. ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ മാനേജര്‍ ആയതിന്റെ റിക്കാര്‍ഡും ദേഷാംപിനു സ്വന്തം. ഇതില്‍ 20 മത്സരത്തില്‍ ജയം സ്വന്തമാക്കി. 2018 ലോകകപ്പ് നേടിയപ്പോള്‍ 2022ല്‍ രണ്ടാം സ്ഥാനം. ഇത്തവണ നാലാം സ്ഥാനവും.
2012ല്‍ ഫ്രഞ്ച് ടീമിന്റെ കോച്ചായി. ദേഷാംപിന്റെ ശിക്ഷണത്തില്‍ 185 മത്സരങ്ങളില്‍ ഇറങ്ങിയ ഫ്രാന്‍സ് 120 എണ്ണം ജയിച്ചു. 35 സമനിലയും 30 തോല്‍വിയും. 64.9 ആണ് വിജയ ശതമാനം.
നേട്ടങ്ങള്‍:
ഫിഫ ലോകകപ്പ്:
2018 ചാമ്പ്യന്‍, 2022 റണ്ണേഴ്സ് അപ്പ്
യുവേഫ നേഷന്‍സ് ലീഗ്:
2020-21 ചാമ്പ്യന്‍. 2024-25 മൂന്നാം സ്ഥാനം
യൂറോ കപ്പ്: 2016 റണ്ണേഴ്സ് അപ്പ്
Sports
രണ്ടു തന്ത്രജ്ഞന്മാര്; അർജന്റീനയുടെ ലിയോണല്‍ സ്കലോണിയും സ്പെയിനിന്റെ ലൂയിസ് ഡെ ലാ ഫ്യൂന്റെയും. ഫിഫ 2026 ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുമ്പോള്‍ ഇവരുടെ തന്ത്രങ്ങളുടെ ഫൈനല്‍ ആക്ട് കൂടിയാണത്. ഭൂഗോള കാല്‍പ്പന്ത് ക്ലൈമാക്സിലെ രണ്ട് മാന്ത്രികരുടെ തന്ത്രങ്ങളുടെ ക്ലൈമാക്സ്...
ലിയോണൽ സ്കലോണി
2018ൽ അർജന്റീനയുടെ സഹപരിശീലകൻ. അന്നത്തെ മുഖ്യപരിശീലകൻ ഹോർഹെ ലൂയിസ് സാംപോളി ലോകകപ്പിനുശേഷം വിരമിച്ചപ്പോൾ ഇടക്കാല പരിശീലകനായി. അതേ വർഷം നവംബർ 29ന് സ്ഥിരം പരിശീലകൻ. പിന്നെ ലിയോണൽ സ്കലോണിയെന്ന അർജന്റീന പരിശീലകന് നെടുവീർപ്പിടേണ്ടിവന്നിട്ടില്ല. സ്കലോണിയും മെസിയും അർജന്റീനയും ഒരു ടീമായി.
1978ൽ അർജന്റീനയിലെ സാന്താ ഫേ പ്രവിശ്യയിലെ പുജാറ്റോയിൽ ജനനം. കളിച്ചുവളർന്ന് രാജ്യത്തിനായി ഒരു ലോകകപ്പിലടക്കം ഏഴു മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.
2021ൽ 28 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോപ്പ അമേരിക്ക പിടിച്ചു. 2022ൽ ഇറ്റലിയെ തോൽപ്പിച്ച് ഫൈനലിസിമയും പോക്കറ്റിലാക്കി. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് 36 വർഷത്തിനു ശേഷം അർജന്റീന ലോകചാമ്പ്യന്മാരായി. 2024ൽ കോപ്പ അമേരിക്ക കിരീടം നിലനിർത്തി. ഇപ്പോഴിതാ തുടർച്ചയായ രണ്ടാം ലോകകപ്പിൽ ഫൈനലിൽ. എല്ലാം സ്കലോണിയുടെ തൊപ്പിയിലെ പൊൻതൂവലുകൾ. സ്ഥിരതയുടെ മറുവാക്കായ പരിശീലകൻ.
രാജ്യാന്തര കരിയറിൽ മെസിയും സ്കലോണിയും നിഴലും നിലാവുംപോലെ. ശാന്തതയും എളിമയുമാണ് സ്കലോണിയുടെ മുഖമുദ്ര. എതിരാളിയുടെ ശക്തിക്കനുസരിച്ച് തന്ത്രം മാറ്റാൻ മടിയില്ല. തുടർച്ചയായ രണ്ടാം ലോകകപ്പ് വിജയരാവിലേക്ക് ഉറ്റുനോക്കി കാത്തിരിക്കുന്നു.
ലൂയിസ് ഡെ ലാ ഫ്യൂന്റെ
ക്ഷമ, കഠിനാധ്വാനം, പ്രതിബദ്ധത. സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ വിജയരഹസ്യം. തളരാത്ത പോരാളി. ഫ്യൂന്റെയ്ക്ക് എല്ലാം ഒരു കാളപ്പോരിന് സമാനമാണ്. അദ്ദേഹം സ്വയം ഒരു ടോറിനോ (കാളപ്പോരിന്റെ കടുത്ത പ്രണയി) എന്ന് വിശേഷിപ്പിക്കുന്നു. 2010ലെ ജേതാക്കൾ ഏറെ മാറി. അന്ന് ഒരു തത്വശാസ്ത്രത്തിന്റെ വിജയമായിരുന്നു. ഇന്ന് തന്ത്രപരമായ വഴക്കത്തിന്റെ ഫലവും. സാഹചര്യങ്ങൾക്കനുസരിച്ച് അദ്ദേഹം മെഴുകിലെന്നപോലെ തന്ത്രങ്ങൾ രൂപപ്പെടുത്തി.
2015ൽ അണ്ടർ-19 യൂറോ കപ്പ് നേടിയ ഇലവനിൽ റോഡ്രി, ഉനായ് സിമോൺ, മെറിനോ എന്നിവരുണ്ടായിരുന്നു. നാലു വർഷത്തിനുശേഷം ഫാബിയൻ റൂയിസ്, ഓൾമോ, ഒയർസബാൽ എന്നിവർ അണിനിരന്ന ഒരു ടീമിനെ നയിച്ച് അണ്ടർ-21 യൂറോ കപ്പും സ്വന്തമാക്കി. ഫെരാൻ ടോറസ്, പെഡ്രി, മാർക്ക് കുക്കറെയ്യ എന്നിവരെയെല്ലാം അണ്ടർ-19 അല്ലെങ്കിൽ അണ്ടർ-21 തലങ്ങളിൽ പരിശീലിപ്പിച്ചിട്ടുണ്ട്. അവരുടെ ഓരോ കുതിപ്പും കിതപ്പും അദ്ദേഹം ഹൃദയത്തിൽ കൊണ്ടറിയും. സ്നേഹനിധിയായ പിതാവിന്റെ ചിത്രമാണ് കളിക്കാരുടെ മനസിൽ.
ഹാരോയിൽ ജനിച്ച ഫ്യൂന്റെ അത്ലറ്റിക് ബിൽബാവോ, സെവിയ്യ, അലാവെസ് എന്നീ പ്രമുഖ സ്പാനിഷ് ക്ലബ്ബുകളുടെ പ്രതിരോധനിരയിൽ കളിച്ചിട്ടുണ്ട്. സ്പെയിനിന്റെ അണ്ടർ-21, അണ്ടർ-23 ടീമുകളെയും പ്രതിനിധീകരിച്ചു.
Sports
ഭൂഗോളത്തെ മുഴുവനായി ഞെട്ടിച്ച്, ഫ്രാന്‍സിന്റെ പോരാളികളെ നിഷ്പ്രഭമാക്കി സ്പെയിന് 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. സൂപ്പര്‍ ത്രില്ലര്‍ സെമിയില്‍ ഫസ്റ്റ് ഹാഫിന്റെ വിസില്‍ മുഴങ്ങിയപ്പോഴായിരുന്നു സമയം കടന്നുപോയതുപോലും ആരാധകര്‍ അറിഞ്ഞത്. അത്രയ്ക്കും ത്രില്ലര്‍ പാക്ക്.
ടെക്സസിലെ അര്‍ലിംഗ്ടണ്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 70,176 കാണികള്‍ക്ക് മനോഹര ഫുട്ബോള്‍ സമ്മാനിച്ച സ്പെയിന് ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ് അടക്കമുള്ള ഫ്രാന്‍സിന്റെ പേരുകേട്ട സംഘത്തെ വരിഞ്ഞുമുറുക്കിയ സ്പെയിന് 2-0ന്റെ ജയമാണ് സെമിയില്‍ കുറിച്ചത്.
ഫ്രഞ്ചുകാര്പോലും സമ്മതിച്ചു
ഫ്രഞ്ച് ആരാധകര്‍ തിങ്ങിനിറഞ്ഞ, ഫ്രാന്‍സിന്റെ സ്റ്റാന്‍ഡില്‍ ഇരുന്നായിരുന്നു ഞാന്‍ സെമിക്കു സാക്ഷ്യംവഹിച്ചത്. കളത്തില്‍ ഫ്രഞ്ച് ടീം നിഷ്പ്രഭമായപ്പോള്‍ ഗാലറിയിലും അതിന്റെ അനുരണനങ്ങള്‍. ഫ്രാന്‍സിന്റെ നീലജഴ്സിയാല് എനിക്കു ചുറ്റും നീലത്തരംഗം. കാല്‍പ്പന്ത് കളിയുടെ ഭാവനയും സൗന്ദര്യവും ടാക്റ്റിക്കല്‍ തികവുമെല്ലാം സമന്വയിപ്പിച്ച കളിയായിരുന്നു ലാമിന് യമാല്‍, ഡാനി ഓള്‍മോ, മൈക്കല്‍ ഒയര്‍സബാല്‍, മാര്‍ക്ക് കുക്കുറെയ്യ തുടങ്ങിയവര്‍ അണിനിരന്ന സ്പെയിന് കാഴ്ചവച്ചത്.
സ്പെയിനിന്റെ ഓരോ കളിക്കാരും കോ ഓർഡിനേഷനിലും കൃത്യതയിലും ടാക്ലിംഗിലും ഫൈനല്‍ തേര്‍ഡിലെ നീക്കങ്ങളിലുമെല്ലാം താളവും കൃത്യമായ പദ്ധതിയും നടപ്പിലാക്കിയ മത്സരം. 22-ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിന്റെ പെനാല്‍റ്റിയിലൂടെയും 58-ാം മിനിറ്റില്‍ പെഡ്രൊ പൊറോയുടെ ഉജ്വല ഫിനിഷിംഗിലൂടെയും 2-0ന്റെ ലീഡ് നേടിയശേഷവും കളിയുടെ ടെംബോ നിലനിര്‍ത്താന്‍ സ്പെയിന് ടീം പ്രത്യേകം ശ്രദ്ധിച്ചെന്നതും സുപ്രധാനം. ഗാലറിയില്‍ ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്ന ഫ്രഞ്ച് ആരാധകര്‍പോലും മനോഹര ഗെയിം (ബ്യൂട്ടിഫുള്‍ ഗെയിം) എന്നാണ് സ്പെയിനിന്റെ കളിയെ വിശേഷിപ്പിച്ചെന്നതും ശ്രദ്ധേയം.
സ്പെയിന് ജയിച്ച കാരണങ്ങള്‍
ഫ്രാന്‍സിനെ കീഴടക്കാന്‍ സ്പെയിനെ സഹായിച്ച പ്രധാന കാരണം ലാമിന് യമാലും കിലിയന്‍ എംബപ്പെയും തമ്മിലുള്ള പോരാട്ടമായിരുന്നു. എംബപ്പെയ്ക്ക് ഓണ്‍ ടാര്‍ഗറ്റായി ഒരു ഷോട്ട് പോലും നേടാന്‍ സാധിച്ചില്ല. അതേസമയം, ആദ്യ ഗോളിനു വഴിവച്ച പെനാല്‍റ്റിയും, 62-ാം മിനിറ്റില്‍ ഓഫ് സൈഡിലൂടെ തള്ളിയെങ്കിലും വലകുലുക്കാനും യമാലിനു സാധിച്ചു. വലത് വിംഗില്‍ ഇടിമുഴക്കമായി യമാല്‍.
മൈതാനത്തിന്റെ മിഡില്‍ തേര്‍ഡ് പൂര്‍ണമായി സ്പെയിനിന്റെ വരുതിയിലായിരുന്നു. റോഡ്രിയും ഫാബിയന്‍ റൂയിസുമായിന്നു മധ്യനിര നിയന്ത്രിച്ചത്. മറുവശത്ത് ഫ്രാന്‍സിന്റെ അഡ്രിയന്‍ റാബിയോട്ടും ഓറേലിയന്‍ ചൗമേനിയും വെറും കാഴ്ചക്കാര്‍ മാത്രമായി. സെന്‍ട്രല്‍ ബാക്കായ വില്യം സാലിബ പരിക്കിനെത്തുടര്‍ന്ന് മൈതാനം വിട്ടതും ഫ്രാന്‍സിനു തിരിച്ചടിയായി.
പെഡ്രൊ പൊറോയിലൂടെ സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ ടാക്റ്റിക്കല്‍ നീക്കം. ഡാനി ഓള്‍മോയ്ക്ക് ഒപ്പമുള്ള ഓവര്‍ലാപ്പിംഗ് ഓട്ടം ഫ്രാന്‍സിന്റെ സന്തുലിതാവസ്ഥ തകര്‍ത്തു. ഏറ്റവും ഒടുവിലായി സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ സ്വീപ്പറായി ബോക്സിനു പുറത്തേക്ക് എത്തി. മൈക്കല്‍ ഒലിസിനെ പിന്‍വലിക്കാന്‍ ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപ് നിര്‍ബന്ധിതനായി. പകരമിറക്കിയ റയാന് ചെര്ക്കിക്കും ഓഫ് ദ ബോള്‍ നീക്കത്തില്‍ ആധിപത്യം കണ്ടെത്താന്‍ സാധിച്ചില്ല.
Sports
സ്പെയിന് x ഫ്രാന്‍സ് സെമി ഫൈനലിനായി, മത്സരത്തിന്റെ രണ്ടുദിനം മുമ്പാണ് ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചത്. ഫിഫ രണ്ടാമതും ഓപ്പണ്‍ ചെയ്ത വിന്‍ഡോയിലൂടെ ടിക്കറ്റ് നേടുകയായിരുന്നു. 350 ഡോളര്‍ (ഏകദേശം 33,700 രൂപ) വിലയുള്ള ടിക്കറ്റിനായാണ് ശ്രമിച്ചത്. എന്നാല്‍, ടിക്കറ്റിന്റെ വില നാല് ഇരട്ടിയിലധികമായിരുന്നു.
ഒരു ടിക്കറ്റിന് 1500 ഡോളര്‍ (ഏകദേശം 1.45 ലക്ഷം രൂപ) വീതം മുടക്കി രണ്ട് ടിക്കറ്റ് സ്വന്തമാക്കി. അങ്ങനെ ഞാനും മകന് നിഖില്‍ രവീന്ദ്രനും ഡാളസ് സ്റ്റേഡിയത്തിലേക്ക്. ഫ്രഞ്ച് സ്റ്റാന്‍ഡില്‍, ഫ്രാന്‍സിന്റെ ആരാധകര്ക്കൊപ്പമിരുന്നു കളികണ്ടു.
സ്റ്റേഡിയത്തിനു പുറത്തുവച്ച്, സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണ ആരാധകരുടെ, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ സാറ സലാഹ്പെറിയെ കണ്ടുമുട്ടി. ബാഴ്സലോണയുടെ കണ്ടന്റ് ക്രിയേറ്ററും ഹോസ്റ്റുമാണ് സാറ. സ്പെയിന് ജയിക്കുമെന്ന നിരീക്ഷണം പങ്കുവച്ചായിരുന്നു സ്റ്റേഡിയത്തിലേക്കു നീങ്ങിയത്.
ഒരു ത്രില്ലര്‍ പോരാട്ടം കണ്ടതിന്റെ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങാനായി.
Sports
“സെയ്യറത് മട്ടുംതാന്‍ സൊല്‍വേന്‍... സൊന്നത് മട്ടും താന്‍ സെയ്വേ''... എന്ന തമിഴ് സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫിഫ 2026 ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിന് എതിരേ സ്പെയിനും ലാമിന് യമാലും നടത്തിയ പ്രകടനം. ക്വാര്‍ട്ടര്‍വരെ ബുള്ളറ്റ് ട്രെയിനിന്റെ കുതിപ്പ് നടത്തിയെത്തിയ ഫ്രാന്‍സ്, സെമിയില്‍ സ്പെയിനിന്റെ മാന്ത്രിതകയ്ക്കു മുന്നില്‍ മയങ്ങിവീണു.
“ഫ്രാന്‍സ് ടീം ആരെയെങ്കിലും പേടിക്കേണ്ടതുണ്ടെങ്കില് അത് ഞങ്ങളെ (സ്പെയിന്) ആയിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളാണ് അവരെ നോക്കൗട്ടില്‍ പുറത്താക്കിയിട്ടുള്ളത്. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല”- ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയത്തിനുശേഷം ലാമിന് യമാല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതെ, പറഞ്ഞതുപോലെ യമാലും സംഘവും ചെയ്തു. 2025 യുവേഫ നേഷന്‍സ് ലീഗ് സെമി, 2024 യൂറോ സെമി എന്നീ ജയങ്ങള്‍ക്കുശേഷം 2026 ലോകകപ്പ് സെമിയിലും ഫ്രാന്‍സിനെ സ്പെയിന് വീഴ്ത്തി. തുടരെ മൂന്ന് സെമിയില്‍ ഫ്രാന്‍സിനുമേല്‍ സ്പാനിഷ് അര്‍മാഡ ജയം.
യമാലിന്റെ പെനാല്‍റ്റി ജയം
20-ാം മിനിറ്റില്‍ ലാമിന് യമാലിനെ ഫൗള്‍ ചെയ്തിനു ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. ഫ്രഞ്ച് ഡിഫെന്‍ഡര്‍ ലൂക്കാസ് ഡിഗ്നെ പന്ത് നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിനിടെ, അയാളുടെ കാലിന്റെ കീഴിലേക്ക് പറന്നിറങ്ങുകയായിരുന്നു യമാല്‍ എന്നതാണ് വാസ്തവം.
പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഡിഗ്നെ, യമാല്‍ വരുന്നത് കണ്ടില്ലെന്നതും യാഥാര്‍ഥ്യം. എന്നാല്‍, യമാലിന്റെ ഇടത് തുടയില്‍ ഡിഗ്നെയുടെ തൊഴി ഏറ്റു. നിലത്തുവീണ യമാല്‍ വേദനയാല്‍ പുളഞ്ഞു. പെനാല്‍റ്റി വിധിക്കാന്‍ റഫറിക്ക് അതുമതിയായിരുന്നു.
19-ാം ജന്മദിനത്തിന്റെ (ജൂലൈ 13) പിന്നാലെയാണ് യമാല്‍ സെമി കളിച്ചത്. ഫൈനല്‍ പ്രവേശത്തോടെ ജന്മദിനമാഘോഷിക്കാന് യമാലിനു സാധിച്ചു.
Sports
അർലിംഗ്ടൺ:ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിൽ കടന്ന് സ്പെയിൻ. സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്.
സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെട്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെട്രോ പോറോ 58ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫൈനല്‍ ചിത്രം ഈ രാത്രി വ്യക്തമാകും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, കാല്‍പ്പന്ത് കളിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ നേരിടും.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇംഗ്ലീഷ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം ഈ അര്‍ധരാത്രി 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് അര്‍ജന്റീനയുടെ ലക്ഷ്യം. എന്നാല്‍, 1966ല്‍ കന്നിക്കപ്പുയര്ത്തിയശേഷം, മറ്റൊരു ഫൈനലിനായാണ് ഇംഗ്ലീഷ് ടീം പന്ത് തട്ടാനിറങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്. ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കാം.
ഫുട്ബോള്‍ കളത്തിലെ ചിരവൈരിപ്പോരാട്ടമെന്ന നിലയിലും ഇംഗ്ലണ്ട് x അര്‍ജന്റീന ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരാധകരുടെ ഏറ്റുമുട്ടല്‍ അടക്കം മുന്നില്‍ക്കണ്ട് അറ്റ്ലാന്റ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് സംഘത്തില്‍ ഹാരി കെയ്നൊപ്പം ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, ബുകായൊ സാക്ക തുടങ്ങിയ വന്‍നിരയുണ്ട്. അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലൗതാരൊ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്മാരാണ് മെസിക്കൊപ്പം അര്‍ജന്റൈന്‍ ടീമിലുള്ളത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആറാം പോരാട്ടമാണിത്. കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ഇംഗ്ലണ്ട് ജയം നേടിയിരുന്നു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്‍; അതാണ് ഇംഗ്ലണ്ട് x അര്‍ജന്റീന സെമി ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില്‍ ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്ന ഹൈവോള്‍ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില്‍ തര്‍ക്കമില്ല. ഫിഫ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്‍ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള്‍ കീപ്പര്‍:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ജോര്‍ദാന്‍ പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള്‍ കീപ്പര്‍. സഹകളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്‍സ്:
ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുഹി, ഡാന്‍ ബേണ്‍, എസ്രി കോന്‍സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര്‍ പവറുകള്‍. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന്‍ കഴിവുള്ളവര്‍. ഗുഹി, ജോണ്‍സ് എന്നിവരായിരിക്കും സ്റ്റാര്‍ട്ടിംഗ് ഇലവനിലെ സെന്റര്‍ ഡിഫെന്‍ഡേഴ്സ്. ബാലന്‍സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്‍ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര്‍ റോളില്‍ മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്‍വെയ്ക്ക് എതിരായ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന്‍ മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്‍വേഡ്:
ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്‍ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന്‍ ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില്‍ സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്‍. 120 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 85 ഗോള്‍ ഇംഗ്ലീഷ് ജഴ്സിയില്‍ നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്‍പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്‍ജന്റൈന്‍ ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള്‍ കീപ്പര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില്‍ ഈ ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന്‍ അര്‍ജന്റീന
മൂന്നു തവണ ലോകകപ്പുയര്‍ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള്‍ കീപ്പര്‍:
ലോകത്തിലെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പറായ എമിലിയാനൊ മാര്‍ട്ടിനെസാണ് അര്‍ജന്റൈന്‍ വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ താരം. അവിശ്വസനീമായ സേവുകള്‍ നടത്താന്‍ മിടുക്കന്. ഡിഫെന്‍ഡേഴ്സിനെ പൂര്‍ണമായി വിശ്വസിക്കുന്ന ഗോള്‍ കീപ്പര്‍. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്‍സ്: ക്രിസ്റ്റ്യന്‍ റൊമേരൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് എന്നിവരാണ് സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ്. ഇവരുടെ സെന്‍ട്രല്‍ ഡിഫെന്‍സ് പാര്‍ട്ണല്‍ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല്‍ മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്‍ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള്‍ സ്ട്രോംഗ്. മടിയില്ലാതെ ഫൗള്‍ ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്‍ജന്റൈന്‍ ഡിഫെന്‍സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്‍ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡിപോള്‍, ലിയാന്‍ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്‍ജന്റൈന്‍ മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന്‍ കെല്‍പ്പുള്ളവര്‍. ബാലന്‍സ് ചെയ്തു കളിക്കുന്നതില്‍ മികവ് വ്യക്തമാക്കിയവര്‍.
ഫോര്‍വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസിയാണ് അര്‍ജന്റൈന്‍ ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന്‍ ആല്‍വരെസ്, ലൗതാരൊ മാര്‍ട്ടിനെസ്, തിയാഗൊ അല്‍മാഡ തുടങ്ങിയവരും ചേരുമ്പോള്‍ ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്‍ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന്‍ സാധിക്കുന്നവരാണ് ആല്‍വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില്‍ ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല്‍ സ്കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ലക്ഷ്യം.
Sports
ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്റെ ചിത്രം ഈ രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് ആദ്യ സെമി.
ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്പെയിന് സെമിക്കു കിക്കോഫ്.
യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പെയിനിന്റെ കൗമാര താരം ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
2024 യൂറോ കപ്പ് ജേതാക്കളാണ് സ്പെയിന്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന് യമാല്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.
നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം. 8സ്പോർട്സ് പേജ് കാണുക
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഈ രാത്രി അറിയാം. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും സ്പെയിനും കൊമ്പുകോര്‍ക്കും. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഫ്രാന്‍സ്. സ്പെയിന് മൂന്നാം സ്ഥാനക്കാരും.
ലോക ഫുട്ബോളിലെ ടോപ് ക്ലാഷ് ആണ് ഈ രാത്രിയില്‍ അരങ്ങേറുന്നതെന്നു ചുരുക്കം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (ചൊവ്വ പുലര്‍ച്ചെ 12.30) ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സ് x സ്പെയിന് വമ്പന്‍ പോരാട്ടം. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പാനിഷ് കൗമാര സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതും ഈ മത്സരത്തിന്റെ ഹൈലൈറ്റാണ്.
എംബപ്പെ x യമാല്‍
എംബപ്പെയും യമാലും തമ്മിലുള്ള പോരാട്ടമായാണ് സെമി വിശേഷിപ്പിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് ഒപ്പം (8) ഒന്നാം സ്ഥാനത്തുള്ളവനാണ് കിലിയന്‍ എംബപ്പെ. മൂന്ന് അസിസ്റ്റും ഉണ്ട്. അതേസമയം, ലാമിന് യമാലിന് ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അസിസ്റ്റ് നടത്തിയിട്ടുമില്ല. എന്നാല്‍, കളത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ യമാലിനു സാധിച്ചു. നാല് ഗോള്‍ നേടിയ മൈക്കല്‍ ഒയര്‍സബാലാണ് സ്പെയിനിന്റെ ടോപ് സ്കോറര്‍. രണ്ട് ഗോളുമായി ഇംപാക്ട് സബ്ബായ മൈക്കല്‍ മെറിനോയാണ് രണ്ടാമത്.
സ്പാനിഷ് ലാ ലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും (എംബപ്പെ) എഫ്സി ബാഴ്സലോണയ്ക്കും (യമാല്‍) വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടകം ഇരുവരും തമ്മില്‍ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര പോരാട്ടത്തില്‍ ഇരുവരും രണ്ട് തവണ മാത്രമാണ് കൊമ്പുകോര്‍ത്തത്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി ഫൈനലുകളിലായിരുന്നു അത്. രണ്ടു തവണയും സ്പെയിനിനായിരുന്നു ജയം.
യൂറോപ്യന്‍ ശത്രുത
ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുന്നതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലാണെന്നതു ശ്രദ്ധേയം. 2026 ഫിഫ ലോകകപ്പ് സെമിക്കു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സ്പെയിന് 5-4നു ഫ്രാന്‍സിനെ കീഴടക്കി. 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും അതിനു മുമ്പ് ഏറ്റുമുട്ടിയത്. സ്പെയിന് 2-1നു ജയിച്ച പോരാട്ടം. അതിനു മുമ്പു നടന്ന 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്ഫ്രാന്സ് 2-1നു സ്പെയിനിനെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍കോള, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സാണോ; അതോ, ലാമിന് യമാല്‍, മാര്‍ക്ക് കുക്കെറെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിനാണോ ചിരിക്കുക എന്നതിനായാണ് ഫുട്ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.
ഫിഫ ലോകകപ്പ് വേദിയില്‍ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടറിലായിരുന്നു ഇരു ടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-1ന്റെ ജയം സ്വന്തമാക്കി.
Sports
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സമീപ നാളില്‍ ഹെഡര്‍ ഗോളുകളുടെ എണ്ണം കുറയുന്നതായി സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്. 2026 ലോകകപ്പില്‍ 292 ഗോളാണ് ഇതുവരെ പിറന്നത്.
ഓരോ മത്സരത്തിലും ശരാശരി 2.92 വീതം. ഇതില്‍ 33 എണ്ണം ഹെഡറിലൂടെ പിറന്നു. സെറ്റ് പീസുകളില്‍ നിന്നാണ് കൂടുതല്‍ ഗോള്‍ പിറന്നതെന്നതും ശ്രദ്ധേയം. ഇത്തവണ പിറന്ന ഗോളുകളില്‍ 60 ശതമാനവും കോര്‍ണര്‍ കിക്കുകളില്‍നിന്നായിരുന്നു.
ഹെഡര്‍ ഗോള്‍ എന്നത് ഫുട്ബോളിന്റെ സൗന്ദര്യങ്ങളില്‍ ഒന്നാണ്. ഏരിയല്‍ ഡ്വലില് നേടുന്ന വിജയമായും പന്തിനെ നിലംതൊടാതെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതായുമെല്ലാം ഹെഡറുകള്‍ വിലയിരുത്തപ്പെടുന്നു. 2026 ഫിഫ ലോകകപ്പില്‍ 11.3 ശതമാനം മാത്രമാണ് ഹെഡര്‍ ഗോളിന്റെ കണക്ക്.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് കുറവ്. 2018 റഷ്യന്‍ ലോകകപ്പില്‍ പിറന്ന ഗോളുകലില് 23.7 ശതമാനം ഹെഡറിലൂടെ ആയിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ ആയപ്പോള്‍ ഇത് 18.4 ആയി കുറഞ്ഞു. 2026ല്‍ സെമി ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍, 11.3 എന്നതാണ് ഹെഡര്‍ ഗോളിന്റെ നിലവിലെ കണക്ക്.
ഗോളില്ലെങ്കിലെന്താ...
ഹെഡര്‍ ഗോള്‍ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും മത്സരത്തില്‍ തല ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പ് മുന്നിലാണ്. ഹെഡര്‍ കൃത്യതയില്‍ മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് വര്‍ധനയുണ്ട്. 11.4 ശതമാനമാണ് 2026ല്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഹെഡിംഗ് റേറ്റ്. അതില്‍ത്തന്നെ ടാര്‍ഗറ്റ് ഹെഡര്‍ ഷോട്ടിലും വര്‍ധനവുണ്ട്. 33.5 ശതമാനമാണ് ഈ ലോകകപ്പില്‍ നിലവിലുള്ള ഹെഡര്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടിന്റെ കണക്ക്. അതുപോലെ ഹെഡിംഗ് അസിസ്റ്റിലും വര്‍ധനവുണ്ടായി.
ഹെഡര്‍ സ്ട്രൈക്ക് റേറ്റ് ഈ ലോകകപ്പില്‍ ഏറ്റവും കൂടുലുള്ളത് മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ്. അതായത് 76 മുതല്‍ 90+ മിനിറ്റ് വരെ. ഈ ഘട്ടത്തില്‍ 33 ശതമാനമാണ് ഹെഡര്‍ ഗോള്‍ റേറ്റ്. ഈ ഘോട്ടത്തില് അല്ലാതെയുള്ള ഗോള്‍ പിറവി 26 ശതമാനം മാത്രം.
തലയില്‍ ഇംഗ്ലണ്ട്
ഹെഡര്‍ ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പില്‍ ഏറ്റവും അപകടകാരികള്‍ ഇംഗ്ലണ്ടാണ്. ഹെഡര്‍ ഷോട്ടിലൂടെ ഉള്ള ഇംഗ്ലണ്ടിന്റെ എക്സ്പെറ്റഡ് ഗോള്‍ റേറ്റ് (xG) 2.9 ആണ്. ഇക്കാര്യത്തില്‍ സെമി ഫൈനലില്‍ എത്തിയ ടീമുകളില്‍ ഏറ്റവും ബലഹീനം ഫ്രാന്‍സ്. ലേ ബ്ലൂസിന്റെ എക്സ്പെറ്റഡ് ഹെഡര്‍ ഗോള്‍ റേറ്റ് 1.4 മാത്രം. അതേസമയം, മറ്റു സെമി ഫൈനലിസ്റ്റുകളായ സ്പെയിനും (1.9) അര്‍ജന്റീനയും (1.8) ഹെഡര്‍ ഗോള്‍ xG റേറ്റില്‍ ഭേദപ്പെട്ടവരാണ്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
പവര്‍ റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്‍സാണ് നിലവില്‍ ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്‍ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില്‍ തുടര്‍ന്നു.
അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് 2-1ന് നോര്‍വെയെയും അര്‍ജന്റീന 3-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല്‍ ചിത്രം പൂര്‍ത്തിയായത്. ഈ രണ്ട് ക്വാര്‍ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് (1998, 2018) ഒരു തവണ കിരീടം ഉയര്‍ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്‍ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്‍, മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്‍ക്കും.
Sports
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില്‍ ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്‍, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില്‍ അല്ല, ഫുട്ബോളില്‍; അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്‍ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള്‍ വൈരം. ഫിഫ ലോകകപ്പില്‍ വല്ലപ്പോഴും മാത്രമെത്തുന്ന കോള്‍ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില്‍ വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില്‍ അര്‍ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്‍. അതായത് 14
വര്‍ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്‍ലന്‍ഡിനെ അര്‍ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്‍ഷന്‍ ഹൈപ്പര്‍ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്‍. യൂറോപ്പില്‍ കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്‍ജന്റീനയും തമ്മില്‍ എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്‍ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്‍ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്‍ജന്റീനയില്‍നിന്ന് വെറും 450 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്‍ഡ്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല്‍ അര്‍ജന്റീനക്കാര്‍ അവകാശപ്പെടുന്നിടം. എന്നാല്‍, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്‍ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര്‍ അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്‍ജന്റൈന്‍ സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചര്‍ കപ്പല്‍ വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്‍ജന്റൈന്‍ സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്‍ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്‍ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്‍ക്കാര്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്‍ജന്റീന കളത്തില്‍. ആ മത്സരം രണ്ടു കാര്യങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്‍ഡില്‍ 60 മീറ്റര്‍ ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്‍. മത്സരം അര്‍ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല്‍ അല്ലാത്തൊരു പൊളിറ്റിക്കല്‍ പ്രസ്താവന നടത്തി. “ഞങ്ങള്‍ രാജ്യത്തിന്റെ പതാകയെയാണ് ഉയര്‍ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്‍ട്ടറിലാണ് പിന്നീട് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്‍റ്റി ഗോള്‍ നേടി. 16-ാം മിനിറ്റില്‍ മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്‍. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില്‍ അര്‍ജന്റീന ഒപ്പം. എന്നാല്‍, 47-ാം മിനിറ്റില്‍ ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് അര്‍ജന്റൈന്‍ ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില്‍ സിമയോണിയെ പിന്‍കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്‍വിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല്‍ വീണ്ടും അര്‍ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില്‍ ബെക്കാമിന്റെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്.
Sports
മയാമി: ജൂഡ് ബെല്ലിങ്ഗമിന്റെ ജാഡക്കളിയിലൂടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍. ഗാലറിയില്‍ അണിനിരന്ന നോര്‍വീജിയന്‍ താരങ്ങളുടെ വൈക്കിംഗ് റോവിംഗ് കടന്ന് ഹാരി കെയ്നും സംഘവും ക്വാര്‍ട്ടറില്‍ ജയമാഘോഷിച്ചു. ഒന്നിന് എതിരേ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇംഗ്ലണ്ടിന്റെ നാലാം സെമി ഫൈനല്‍ പ്രവേശമാണ്.
ഗോള്‍ 1; ഇംഗ്ലണ്ട് ഞെട്ടി
ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്നും നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ടും മത്സരത്തില്‍ ശോഭിച്ചില്ലെന്നതും ശ്രദ്ധേയം. 36-ാം മിനിറ്റില്‍ കിടിലന്‍ ആംഗിള്‍ ഷോട്ടിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പ് ഇംഗ്ലീഷ് വല കുലുക്കി. ഷെല്‍ഡറപ്പിന്റെ ഷോട്ട് സെക്കന്‍ഡ് പോസ്റ്റിന്റെ ഉള്ളിലിടിച്ച് അകത്തുകയറുകയായിരുന്നു.
ഗോള്‍ 2, 3; ബെല്ലിങ്ഗം
45+2-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ആന്റണി ജോര്ഡന് നല്കിയ പാസ് സ്വീകരിച്ച്, ബെല്ലിങ്ഗം നടത്തിയ മനോഹര നീക്കത്തിലൂടായിരുന്നു ഗോള്‍ പിറന്നത്. രണ്ട് നോര്‍വീജിയന്‍ ഡിഫെന്‍ഡേഴ്സിനെ കബളിപ്പിച്ച് ബെല്ലിങ്ഗം പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അതോടെ അധിക സമയം.
93-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിന്റെ രണ്ടാം ഗോള്‍. 25 വാര അകലെനിന്ന് മോര്ഗന് റോജേഴ്സ് തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, റീബൗണ്ട് ബെല്ലിങ്ഗം ഗോളാക്കി. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്റെ ആറാം ഗോള്‍.
റഫറിയുടെ കള്ളക്കളി!
ഈജിപ്തിനു പിന്നാലെ റഫറി കള്ളക്കളി നടത്തുന്നതായുള്ള ആരോപണവുമായി നോര്‍വെയും രംഗത്ത്. മത്സരത്തിന്റെ 55-ാം മിനിറ്റില്‍ നോര്‍വെ 2-1നു മുന്നിലെത്തി. എന്നാല്‍, ഗോളിലേക്കുള്ള ബില്‍ഡപ്പിനിടെ എര്‍ലിംഗ് ഹാലണ്ട് ഫൗള്‍ ചെയ്തെന്നു വിഎആറിലൂടെ കണ്ടെത്തി. റഫറി ഗോള്‍ റദ്ദാക്കി. അര്‍ജന്റീനയ്ക്ക് എതിരേ ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കിയതും ഇതേ കാരണത്തിലൂടെ ആയിരുന്നു.
Sports
അര്‍ജന്റീനയ്ക്ക് എതിരായ ക്വാര്‍ട്ടറിന്റെ 72-ാം മിനിറ്റില്‍ അഭിനയം പിഴച്ച് രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ബ്രീല്‍ എംബോളോയ്ക്കു മൈതാനം വിടേണ്ടിവന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയ നിമിഷം.
അര്‍ജന്റൈന്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ലിസാന്‍ഡ്രൊ പരേഡസ് കാല്‍വച്ച് വീഴ്ത്തിയതായി എംബോളോ അഭിനയച്ചു വീണു. പരേഡസിന് മഞ്ഞ.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി റഫറിയുമായി വാക്കേറ്റം. തുടര്‍ന്ന് വിഎആര്‍ പരിശോധന. അതോടെ പരേഡസ് എംബോളൊയെ ടച്ച് ചെയ്തില്ലെന്നു തെളിഞ്ഞു. മനപൂര്‍വമുള്ള അഭിനയത്തിന് എംബോളൊയ്ക്ക് മഞ്ഞക്കാര്‍ഡ്.
മത്സരത്തിന്റെ 44-ാം മിനിറ്റില്‍ മഞ്ഞ കണ്ട എംബോളൊ അതോടെ കണ്ണീര്‍വാര്‍ത്തു. സഹതാരങ്ങള്‍ ആശ്വസിപ്പിച്ചെങ്കിലും തോരാക്കണ്ണീരുമായി എംബോളൊ മൈതാനം വിട്ടു.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
Sports
കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള് ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.
വനിതാ ഡബിള്‍സിൽ കേരളത്തിന്റെ അപര്‍ണ ബാലന്- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്റെ സാംഭവി റൗതാന് സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
Sports
കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.
Sports
ലോസ് ആഞ്ചലസ്: ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്പെയ്ന്‍ സെമിയിലേക്ക്. ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ സ്പെയ്നും ഫ്രാന്‍സും തമ്മിൽ ഏറ്റുമുട്ടും. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്പെയ്നിനായി ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.
30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച റൂയിസ് തനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. 40-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്നെ നല്കിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. ഇതോടെ, ലോകകപ്പുകളില്‍ തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകള്‍ വഴങ്ങാതെ സ്പെയിന് കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റിക്കാര്ഡിനാണ് ബെല്‍ജിയം വിരാമമിട്ടത്. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയ അവസാന നിമിഷങ്ങളിൽ സ്പെയിനിന്റെ പാവ് കുബാര്‍സി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സ് തടുത്തെങ്കിലും വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി. പകരക്കാരനായി കളത്തില്‍ ഇറങ്ങി രണ്ട് മിനിറ്റ് തികയും മുന്‍പേയാണ് മൈക്കല്‍ മെറീനോ സ്പെയിനിനായി ഈ അതിനിര്‍ണായക ഗോള്‍ സ്വന്തമാക്കുന്നത്.
Sports
ഫിഫ 2026 ലോകകപ്പില്‍ നോര്‍വീജിയന്‍ വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്‍ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്‍വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്‍പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്‍വെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന്‍ ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
ഇംഗ്ലണ്ട് x നോര്‍വെ ക്വാര്‍ട്ടറിനു പിന്നാലെ അര്‍ജന്റീനയും സ്വിറ്റ്സര്‍ലന്‍ഡും കാന്‍സസ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. 2026 ഫിഫ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അര്‍ജന്റീന.
ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ഏഴ് ഗോള്‍ നേടിയ ലയണല്‍ മെസി അര്‍ജന്റൈന്‍ പോരാട്ടം മുന്നില്‍നിന്നു നയിക്കുന്നു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ (3-2) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ (3-2) തോല്‍പ്പിച്ചു. 1978, 1986, 2022 ചാമ്പ്യന്മാരാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഗ്രാനിത് സാക്കയാണ് ടീമിന്റെ നായകന്. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് കരുത്ത്. അര്‍ജന്റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ (2-0) റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) കീഴടക്കി.
Sports
മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര് ടീമിന്റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.
കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന് ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.
മൊറോക്കോയെ സംബന്ധിച്ച് സ്ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന് ബോനുവിന്റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്നിന്നകറ്റി.
25-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന് ബോനു സ്പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.
രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.
Sports
ഫോക്സ്ബറോ: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നു റിപ്പോര്‍ട്ട്.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിനിടെ എംബപ്പെയുടെ കണങ്കാലിനു പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു സംഭവം. പിന്നാലെ എംബപ്പെ മൈതാനം വിട്ടു. പിന്നീട് കാലില്‍ ഐസ്പാക്കുകളുമായി ആയിരുന്നു എംബപ്പെ ഡഗൗട്ടില്‍ ഇരുന്നത്.
പരിക്ക് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഫ്രാന്‍സ് ടീം വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പരിക്ക് ഗൗരവമുള്ളതല്ലെന്ന് മുഖ്യപരിശീലകന്‍ ദിദിയെ ദേഷാംപ് അറിയിച്ചു. കിലിയന്‍ എംബപ്പെയുടെ പരിക്ക് പ്രശ്നമുള്ളതല്ലെന്നു വ്യക്തമായിട്ടുണ്ട്. മത്സരശേഷം എംബപ്പെ മൈതാനത്തിലൂടെ യഥേഷ്ടം നടന്നിരുന്നു.
സെമി ഫൈനലില്‍ എംബപ്പെ ഫ്രഞ്ച് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഫ്രാന്‍സിന്റെ സെമി ഫൈനല്‍ പോരാട്ടം. സ്പെയിന് x ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളാണ് സെമിയില്‍ ഫ്രാന്‍സിനെ നേരിടുക.
2026 ലോകകപ്പില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ സമ്പാദ്യം എട്ട് ആയി. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും എട്ട് ഗോളുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്ക്കാണ് മുന്‍തൂക്കം. കാരണം, എട്ട് ഗോളിനൊപ്പം മൂന്ന് അസിസ്റ്റും എംബപ്പെ നടത്തി. മെസിക്ക് ഒരു അസിസ്റ്റ് മാത്രമാണുള്ളത്.
Sports
എതിരാളികളെ നിര്‍ദയം തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ഫ്രാന്‍സിന്റെ പടയോട്ടത്തില്‍ നിര്‍ണായകം വൈഡ് പ്ലേമേക്കറായ മൈക്കല്‍ ഒലിസിന്റെ നീക്കങ്ങളാണ്. ഫിഫ 2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും 24കാരനായ ഈ മധ്യനിര താരം.
മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും കൂടുതല്‍ സമയം കളത്തില്‍ ചെലവിട്ടതും ഒലിസായിരുന്നു. ഇഞ്ചുറി ടൈമുകള്‍ അടക്കം 102 മിനിറ്റാണ് ഒലിസ് മൊറോക്കോയ്ക്ക് എതിരേ കളത്തില്‍ ഉണ്ടായിരുന്നത്.
മത്സരത്തില്‍ ഒലിസിന്റെ ഓവറോള്‍ ഇടപെടല്‍ 12 ശതമാനമുണ്ടായിരുന്നു. മറ്റെല്ലാ ഫ്രഞ്ച് താരങ്ങളേക്കാളും മുന്നില്‍. ഗോള്‍ നേടിയ കിലിയന്‍ എംബപ്പെയുടെ ഇടപെടല്‍ ഏഴ് ശതമാനവും ഉസ്മാന് ഡെംബെലെയുടേത് ഒമ്പത് ശതമാനവുമായിരുന്നു എന്നതും ഇതോടു ചേര്‍ത്തുവായിക്കണം.
മൂന്ന് ഷോട്ട് എടുക്കാനും ഒലിസിനു സാധിച്ചു. രണ്ട് ഷോട്ടിന് അസിസ്റ്റും നടത്തി. മൊറോക്കന്‍ പെനാല്‍റ്റി ഏരിയയില്‍ ഒലിസ് നടത്തിയത് നാല് പാസ്. പെനാല്‍റ്റി ഏരിയയിലെ ടച്ചുകള്‍ 10ഉം. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള കളിക്കാരനും ഒലിസ് തന്നെ.
കിലിയന്‍ എംബപ്പെ, ബ്രാഡ്ലി ബര്‍കോള എന്നിവരാണ് മൊറോക്കോയ്ക്ക് എതിരായ മത്സരത്തിലെ റേറ്റിംഗില്‍ ഒലിസിനു പിന്നിലുള്ളത്. മത്സരത്തില്‍ ആകെ ഒലിസ് നടത്തിയത് 77 ടച്ചുകള്‍. 0.17 ആയിരുന്നു എക്സ്പെറ്റഡ് ഗോള്‍ റേറ്റ്. എക്സ്പെറ്റഡ് അസിസ്റ്റ് റേറ്റ് 0.13ഉം. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഡബിള്‍ എന്‍ജിനാണ് ഒലിസ്.ഇതുവരെ അഞ്ച് ഗോളിന് അസിസ്റ്റ് നടത്തി. 283 പാസുകള്‍ പൂര്‍ത്തിയാക്കി.
Sports
ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മുതലാക്കാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകളും ആദ്യ പകുതിയിൽ ശ്രദ്ധ നേടി.
എന്നാൽ രണ്ടാം പകുതിയിൽ പൂർണമായും ഫ്രാൻസ് കളം നിറഞ്ഞു കളിച്ചു. 60-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ അടിച്ച മനോഹരമായ ഒരു ലോ-ഷോട്ട് ഗോൾ കൂടി പിറന്നതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചിരുന്നു.